prasad

ഇളമണ്ണൂർ: മൂന്നു പതിറ്റാണ്ടോളം തരിശ് കിടന്ന മൂന്നര ഏക്കർ വയൽ കൃഷി ചെയ്ത് ഹരിതാഭമാക്കിയിരിക്കുകയാണ് ഏനാദിമംഗലം രാജമന്ദിരത്തിൽ പ്രസാദ്. പാട്ടത്തിനെടുത്ത ഭൂമിയിൽ സമ്മിശ്ര കൃഷിയിലൂടെ പൊന്ന് വിളയുമ്പോൾ ലോഡിംഗ് തൊഴിലാളിയായ പ്രസാദ് പാറമടകളിലെ ജോലി വെടിഞ്ഞ് തികഞ്ഞ പ്രകൃതി സ്നേഹിയായി മാറുകയായിരുന്നു.

ഏനാദിമംഗലം, കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലാണ് പ്രസാദിന്റെ കൃഷിയിടങ്ങൾ. ഏനാദിമംഗലത്ത് വാഴ തോട്ടത്തിൽ 300 മൂട് ഏത്തവാഴ, 100 പൂവൻ, 50 ചെങ്കലദി, 300 മൂട് ചേന, പച്ചക്കറികളിൽ 300 മൂട് വള്ളി പയർ, പാവൽ, പടവലം എന്നിവ 40 സെന്റിൽ സമൃദ്ധമായി വളരുന്നു. വെറ്റക്കൊടിയോടൊപ്പമാണ് പയർ കൃഷി ചെയ്യുന്നത്.1000 മൂട് വെറ്റക്കൊടിയാണ് ഉള്ളത്. കലഞ്ഞൂരിലെ 44 സെന്റിൽ കപ്പയാണ് കൃഷി ചെയ്യുന്നത്.

ഏനാദിമംഗലം കൃഷി ഓഫീസർ ഷിബിന ഇല്യാസ് ആണ് തനിക്കു കൃഷിക്ക് പ്രചോദനമായതും സഹായകരമായതുമെന്ന് പ്രസാദ് പറഞ്ഞു. തരിശുനില കൃഷിക്കും വാട്ടർ പമ്പിനും വളത്തിനും കൃഷിഭവനിൽ നിന്ന് ആനുകൂല്യം ലഭിച്ചു. ജൈവവളമാണ് പ്രയോഗിക്കുന്നത്. നാട്ടിലെ വീടുകളാണ് പ്രസാദിന്റെ

മുഖ്യവിപണി. കഴിഞ്ഞ ഓണ ചന്തയിൽ പ്രസാദിന്റെ ഏത്തക്കുലകളും ചേന, പടവലം എന്നിവ വിൽപ്പനക്കുണ്ടായിരുന്നു. കൃഷിക്ക് പ്രോത്സാഹനമേകാനും സഹായിക്കാനും പ്രസാദിന്റെ ഭാര്യ പങ്കജാക്ഷിയും ഒപ്പമുണ്ട്.