പത്തനംതിട്ട: കാസർഗോഡിന്റെ മണ്ണിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയുടെയും ജീവിതം എങ്ങനെയെന്ന ആശങ്ക മാറാതെ നിൽക്കുമ്പോഴും പൊള്ളയായ വാഗ്ദാനങ്ങളിലൂടെ ആ ജനതയെ ഇന്നും അധികൃതർ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി.
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതയാഥാർത്ഥ്യങ്ങൾ പുറംലോകത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഏകാംഗ നാടകവുമായി പത്തനംതിട്ടയിൽ എത്തിയതായിരുന്നു ദയാബായി.
എൻഡോസൾഫാൻ വിഷമല്ലെന്നും പച്ചവെള്ളമാണെന്നും റിപ്പോർട്ട് നൽകിയവരും അവരുടെ കുടുംബവും അതു കുടിച്ച് സമൂഹത്തെ ബോദ്ധ്യപ്പെടുത്തട്ടെ. വലിയൊരു ദുരന്തത്തെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവിൽ കേരളം മുഴുവൻ പ്രതിഷേധജ്വാല ഉയരണമെന്നും ദയാബായി അഭിപ്രായപ്പെട്ടു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വിദ്യാർത്ഥികൾ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതേ വിഷയവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച തെരുവുനാടക യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നഗരത്തിൽ തെരുവ് നാടകവും നടത്തി.
പത്തനംതിട്ട പ്രസ്‌ക്ലബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. നഗരസഭ വൈസ് ചെയർമാൻ എ. സഗീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജാസിംകുട്ടി, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.മാത്യു പി. ജോസഫ്, പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യൻ, ഡോ.ബിനോയ് ടി. തോമസ്, ഫാ.യൂഹാനോൻ ജോൺ, ഫാ.പി.വൈ. ജസൻ, ഫാ.സൈമൺ ജേക്കബ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കാതോലിക്കേറ്റ് കോളേജിലെ സെന്റ് ബേസിൽ അസോസിയേഷൻ തയാറാക്കി അവതരിപ്പിച്ച തെരുവുനാടകം വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു. രാവിലെ കോളേജിൽ നിന്നാരംഭിച്ച നാടകയാത്ര പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠനും കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു പി.ജോസഫും ചേർന്ന് ഉദ്ഘാടനം ചെയ്തു.