ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്നുണ്ട്. ഓരോ നാട്ടിലും അവരുടേതായ സംസ്കാരങ്ങൾ തന്നെയാണ് ആ നാടിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അടുത്ത ബന്ധുക്കൾ ആരെങ്കിലും മരിച്ചാൽ കരഞ്ഞുകൊണ്ടായിരിക്കും മിക്കവരും ഉറ്റവരുടെ വിയോഗത്തിൽ പങ്കുചേരുന്നത്. എന്നാൽ, ഇന്തോനേഷ്യയിലെ പാപുവയിലെ ഡാനി ഗോത്രവർഗ്ഗക്കാർ വിരൽ മുറിച്ചു മാറ്റിയാണ് സ്വന്തക്കാരുടെ വേർപാടിൽ ദുഃഖാചരണം നടത്തുന്നത്.
കുടുംബത്തിലെ അമ്മമാരാവും മിക്കവാറും ഈ ആചാരം അനുഷ്‌ഠിക്കുന്നത്. കത്തിയോ മറ്റേതെങ്കിലും മൂർച്ചയേറിയ ആയുധമോ ഉപയോഗിച്ച് വിരലിന്റെ മുകൾ ഭാഗം ഛേദിച്ചുകളയുകയാണ് ഒരു രീതി. വിരൽ ഛേദിക്കാനുദ്ദേശിക്കുന്ന സ്‌ഥലത്തിനു തൊട്ടു താഴെ നൂലോ മറ്റോ ഉപയോഗിച്ച് കെട്ടി മുറുക്കി അരമണിക്കൂറിന് ശേഷം മുറിച്ചു കളയുന്ന രീതിയുമുണ്ട്. മരിച്ചവരെ പ്രീതിപ്പെടുത്താനായാണ് ഈ ആചാരം. മുറിച്ചു കളയുന്ന വിരൽ ഭാഗം പിന്നീട് പ്രത്യേക സ്‌ഥലത്തുവച്ച് സംസ്കരിക്കും.
മുഖത്ത് ചെളിയും ചാരവും പൂശുന്നതാണ് വിരൽ മുറിക്കൽ കൂടാതെയുളള ഒരു ദുഃഖ പ്രകടനം. ശിശുമരണം സംഭവിച്ച കുടുംബത്തിലും ഇത്തരമൊരു വിചിത്രമായ ആചാരം നടത്താറുണ്ട്. തുടരെ ശിശുമരണം സംഭവിച്ചശേഷം പിറക്കുന്ന കുഞ്ഞിന്റെ കൈവിരൽ അമ്മ കടിച്ചു തുപ്പുന്ന രീതിയാണിത്. ഇത്തരത്തിൽ ചെയ്താൽ കുഞ്ഞിന് ദീർഘായുസ് ലഭിക്കുമത്രെ!