quarry
വയയ്ക്കലെ ക്വാറിയിൽ കരിങ്കൽപാളിക്കടിയിൽ പെട്ടവരെ പുറത്തെടുക്കാൻ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നു

കൊട്ടാരക്കര /ആയൂർ: വാളകം വയയ്ക്കലിൽ കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കൊല്ലം കരിക്കോട് ചുമടുതാങ്ങി ജംഗ്ഷൻ കരീം മൻസിലിൽ സലീമിന്റെ മകൻ തൗഫീഖ് (25), അസാം സ്വദേശി ന്യൂവൽ നെക്ര (30) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ വയയ്ക്കൽ വയണമൂല സ്റ്റാർ ഇൻഡസ്ട്രീസ് എന്ന ക്രഷറിനോട് അനുബന്ധിച്ചുള്ള ക്വാറിയിലാണ് അപകടമുണ്ടായത്. ഇളക്കിയിട്ട വലിയ കരിങ്കല്ലുകൾ മിക്സർ ഉപയോഗിച്ച് പൊട്ടിക്കുകയും ഹിറ്റാച്ചി ഉപയോഗിച്ച് കോരി മാറ്റുകയും ചെയ്യുകയായിരുന്നു ഇവർ. മിക്സർ പ്രവർത്തിപ്പിച്ചത് ന്യുവൽ നെക്രയും ഹിറ്റാച്ചി പ്രവർത്തിപ്പിച്ചത് തൗഫീഖുമാണ്. മറ്റ് തൊഴിലാളികൾ ചായകുടിക്കാനായി പോയ സമയത്തായിരുന്നു അപകടം. 30 അടി ഉയരത്തിൽ സ്ളാബാക്കി നിറുത്തിയിരുന്ന വലിയ പാറ ഇളകി താഴേക്ക് പതിക്കുകയായിരുന്നു. അതിനടിയിൽപ്പെട്ടാണ് ഇരുവരും ദാരുണമായി മരിച്ചത്.

ചായകുടിക്കാൻ പോയ തൊഴിലാളികളും മാനേജരുമടക്കം ഓടിയെത്തി മറ്റൊരു ഹിറ്റാച്ചി ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനം വിജയിച്ചില്ല. പിന്നീട് കൊട്ടാരക്കരയിൽ നിന്നും ഫയർ ഫോഴ്സ് എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പാറ നീക്കി മൃതദേഹങ്ങൾ പുറത്തെടുത്തത്. അപ്പോഴേക്കും ഒരു മണിക്കൂർ പിന്നിട്ടിരുന്നു. രണ്ടു പേരുടെയും ശരീരം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തൗഫീക്കിന്റെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് സിയാറത്തുംമൂട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ നടക്കും. മാതാവ് റംലാ ബീവി. സഹോദരൻ തൻസീർ.

സംഭവം അറിഞ്ഞ് ആർ.ഡി.ഒ, തഹസീൽദാർ, ഡിവൈ.എസ്.പി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥർ എത്തി. ജിയോളജിസ്റ്റ് ഇന്ന് രാവിലെ എത്തിയ ശേഷം ക്വാറിയുമായി ബന്ധപ്പെട്ട മറ്റ് നടപടികളെപ്പറ്റി ആലോചിക്കും. ലൈസൻസുള്ള ക്വാറിയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകട മരണത്തിന് മാത്രമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.