കൊല്ലം: ലോകത്തിന്റെ മുത്തച്ഛനാണ് താനെന്ന് കേശവൻ നായർ അറിഞ്ഞത് ഇപ്പോഴാണ്. പക്ഷേ, പുതുതായി മുളച്ച രണ്ടു പല്ലുകളുടെ കഥ ചോദിച്ചാൽ പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് നാരായണ സദനത്തിൽ കേശവൻ നായർ ആ പാൽപ്പല്ല് കാട്ടി ചിരിക്കും.
ഈ ജനുവരി ഒന്നിന് കേശവൻനായർക്ക് 119 വയസായി. 1901 ജനുവരി ഒന്നിന് ജനിച്ചെന്നാണ് രേഖ. ചിങ്ങത്തിലെ വിശാഖമാണ് നക്ഷത്രം!
വാക്കുകളിൽ തെല്ല് വിറയലും കാഴ്ചയ്ക്ക് മങ്ങലുമുണ്ടെങ്കിലും ഓർമ്മയിലെ വിശേഷങ്ങൾ മാഞ്ഞുപോയിട്ടില്ല.
"ഞാനിപ്പോഴെങ്ങും അങ്ങനെ പോകില്ലെടോ"- കേശവൻ നായർ ചിരിക്കുന്നു.
എട്ട് വർഷം മുൻപ് എല്ലാ പല്ലുകളും നഷ്ടപ്പെട്ടു. ആഹാരം കഴിക്കാൻ ചില്ലറ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും വയ്പ്പ് പല്ലിനോട് കമ്പമുണ്ടായില്ല. മോണകാട്ടി ചിരിക്കുമ്പോൾ കൊച്ചുമക്കളാണ് മുത്തച്ഛന്റെ പാൽപ്പല്ലുകൾ കണ്ടത് ! അഞ്ച് വർഷം മുമ്പ്. ആ പാൽപ്പല്ലുകൾ ഇപ്പോൾ വലിയ പല്ലുകളായി. വേറെയും പല്ലുമുളയ്ക്കുന്നുണ്ടോയെന്ന് നാക്കുകൊണ്ട് മോണയിലെപ്പോഴും ഉരസും.
ഗാന്ധിജിയെ രണ്ടു തവണയും നെഹ്റുവിനെ ഒരിക്കലും അടുത്ത് കണ്ടത്, മന്നത്തിനൊപ്പം പ്രവർത്തിച്ചതും കേശവൻനായരുടെ മങ്ങാക്കാഴ്ചകളിലെ വസന്തങ്ങളാണ്.
മാന്നാറിലെ ഗോപിനാഥൻ നായരുടെയും പാർവ്വതി അമ്മയുടെയും മകനാണ്. ജനിച്ച് തൊണ്ണൂറാം നാളിൽ അമ്മ മരിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണിയും ദയാനന്ദ സരസ്വതിയും ഗുരുനാഥൻമാരാണ്. നാട്ടിൽ അറിയപ്പെടുന്ന ആയുർവേദ ചികിത്സകനുമായി.
മന്നത്തിനൊപ്പം പ്രവർത്തിച്ചപ്പോൾ വിദ്യാലയത്തിൽ ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ച് നാട്ടിൽ കുടിപ്പള്ളിക്കൂടം തുടങ്ങി. കേശവനാശാനായി. കൊടുമണിൽ നിന്നു പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്ത ശേഷമാണ് പട്ടാഴിയിലേക്ക് താമസം മാറ്റിയത്.
ഇപ്പോഴും യോഗയിലാണ്
പാറുക്കുട്ടിയമ്മയും മൂത്തമകൻ വാസുദേവൻ നായരും വിട പറഞ്ഞു. മൂന്നാമത്തെ മകളായ ശാന്തമ്മയുടെ ഒപ്പമാണ് താമസം. മറ്റ് മക്കളായ രാമചന്ദ്രൻ പിള്ളയും ശാരദയും ഗോപാലകൃഷ്ണൻ നായരും സദാ അച്ഛന്റെ ക്ഷേമാന്വേഷണത്തിലാണ്. പുലർകാലങ്ങളിൽ യോഗയും മറ്റ് വ്യായാമവും കഴിഞ്ഞായിരുന്നു കേശവൻനായർ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയിരുന്നത്. ഇപ്പോൾ ശരീരത്തിന് ബലക്കുറവുള്ളതിനാൽ കൃഷിപ്പണിക്ക് ഇറങ്ങുന്നില്ല. എന്നാൽ യോഗയും മറ്റ് ദിനചര്യകളും മുടക്കാറില്ല.
ഇലയപ്പം ഇഷ്ട ഭക്ഷണം
ഉച്ചയ്ക്കുമാത്രമാണ് ചോറ് കഴിക്കുക. ഒന്നര പതിറ്റാണ്ട് മുൻപുവരെ വെജിറ്റേറിയൻ ആയിരുന്നു. ഇപ്പോൾ ചെറുമീനുകൾ ഇഷ്ടമാണ്. ഇലയപ്പമാണ് (വത്സൻ) ഇഷ്ട ഭക്ഷണം. സംസ്കൃതത്തിൽ ആത്മകഥ എഴുതിയെങ്കിലും പൂർത്തിയാക്കിയില്ല. "പഴയ കഥകളും അനുഭവങ്ങളും പറഞ്ഞ് അപ്പൂപ്പൻ സജീവമാകാറുണ്ട്. അത് കേൾക്കാൻ ഞങ്ങൾക്കൊത്തിരി ഇഷ്ടമാണ്. "- കൊച്ചുമകളും പൂവറ്റൂർ ഗവ.എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപികയുമായ ശോഭനകുമാരി (54) പറഞ്ഞു.
ഗിന്നസ് ബുക്കിലെ നിലവിലെ റെക്കാഡ് 117 വയസുള്ള ജപ്പാൻകാരിയായ കാനെ തനാക ആണ്