ഓയൂർ: ട്രെയിൻ യാത്രക്കരിയായ യുവതിയുടെ നഷ്ടപ്പെട്ട സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് തിരികെ നല്കി പുനലൂർ റെയിൽവെ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസർ മാതൃകയായി.
ഇന്നലെ മധുര -പുനലൂർ പാസഞ്ചറിൽ നിന്നാണ് രണ്ട് പവൻ സ്വർണാഭരണവും,വില പിടിപ്പുള്ള മൊബൈൽ ഫോണും വാച്ചും 1500രൂപയും അടങ്ങിയ ബാഗ് കിട്ടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓടനാവട്ടം വാപ്പാല സ്വദേശിയായ അനീഷ് ബാഗ് പുനലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
കുണ്ടറ കൈതക്കോട് കരിക്കത്തിൽ വിള വടക്കതിൽ വീട്ടിൽ ബിജുവിന്റെ ഭാര്യ അനിതയുടേതായിരുന്നു ബാഗ്. ഉടൻ അനിതയെ വിളിച്ചു വരുത്തി തിരികെ നൽകി. നാട്ടുകാരും റെയിൽവേ ജീവനക്കാരും പൊലീസുകാരും അനീഷിനെ അനുമോദിച്ചു.