kda-kundukaravu
ചിറകെട്ടാതെ കിടക്കുന്ന കുണ്ടുകടവ്‌

കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ കുണ്ടുകടവിൽ ഇക്കുറിയും മൺ ചിറകെട്ടാതിരുന്നത് കുടിവെള്ളക്ഷാമത്തിന് ഇടയാക്കുന്നതായി പരാതി. കാലവർഷം കഴിഞ്ഞ് കുറുമാലിപുഴയിലെ ജലനിരപ്പ് താഴുന്നതോടെ ചിറകെട്ടുക പതിവാണ്. എന്നാൽ രണ്ടുവർഷമായി മൺചിറനിർമിക്കുന്നതിന് ആരും തയ്യാറായിട്ടില്ല. ഇത് പ്രദേശത്തെ കിണറുകളിലെയും മറ്റു ജല സ്രോതസുകളിലേയും ജലനിരപ്പ് താഴാൻ ഇടയാക്കുന്നു.

പന്തല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ, നന്തിപുലം ലിഫ്റ്റ് ഇറിഗേഷൻ, മറ്റത്തൂർ ലിഫ്റ്റ് ഇറിഗേഷൻ തുടങ്ങി പുതുക്കാട്, പറപ്പൂക്കര, വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളിലെ നനവെള്ളത്തിനും കുടിവെള്ളത്തിനുമായുള്ള പദ്ധതികളുടെ പ്രവർത്തനത്തിനും ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ അവതാളത്തിലായിരിക്കുകയാണ്. മാഞ്ഞാംകുഴി പാലത്തിലുള്ള ഷട്ടർ താഴ്ത്തി മാത്രമാണ് വെള്ളം തടഞ്ഞ് കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കുന്നുള്ളു. മൂന്ന് മീറ്റർ വീതിയിൽ കെട്ടുന്ന ചിറക്ക് അമ്പത് മീറ്ററോളം നീളവും ഉണ്ടാകും. ഈ ചിറക്ക് മുകളിലൂടെ ചെറു വാഹനങ്ങൾക്ക് ഉൾപ്പടെ കടന്നുപോകാനാകും. ഈ ചിറ ചെങ്ങാലൂർ മറ്റത്തൂർ കൊടകര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള എളുപ്പമാർഗവുമാണ്. സ്ഥലം സന്ദർശിച്ച് ചിറകെട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് സാമുഹികപ്രവർത്തകനായ സജീവൻ കൈപ്പിള്ളി പരാതി നൽകി.

........................

ചിറകെട്ടിയ ഫണ്ട് ലഭിക്കുന്നതിൽ തടസം
രണ്ടുവർഷം മുമ്പ് ചിറകെട്ടിയതിലുണ്ടായ സാമ്പത്തിക തർക്കങ്ങളെ തുടർന്ന് ഫണ്ട് ലഭിക്കുന്നത് തടസപ്പെട്ടു. പിന്നീട് രണ്ടുവർഷമായി ചിറകെട്ടൽ കരാറെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ തവണ ചിറകെട്ടിയ കരാറുകാരന് ടെണ്ടർ തുക കിട്ടുന്നതിൽ കാലതാമസമുണ്ടായി. ചിറ നേരത്തെ പൊട്ടിയ കാരണം ഉന്നയിച്ചാണ് തുക തടഞ്ഞതത്രെ. മഴശക്തി പ്രാപിച്ച് പുഴയിലെ ഒഴുക്ക് വർദ്ധിക്കുന്നതോടെ മൺചിറ താനെ പൊട്ടിപോകുന്ന വിധത്തിലായിരിക്കണം ചിറയുടെ നിർമാണം. മഴ പതിവിലും നേരത്തെ ശക്തമായതോടെ കെട്ടിയചിറ കാലാവധിക്കുമുൻപ് പൊട്ടുകയായിരുന്നു. പഞ്ചായത്ത് രേഖകളിൽ പറയപ്പെടുന്ന കാനത്തോട് ചിറക്ക് എട്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ഇതിൽ നാലരലക്ഷമാണ് കരാറുകാരന് ലഭിച്ചത്. ബാക്കി തുക പിന്നീട് ലഭിച്ചെങ്കിലും കാലതാമസമുണ്ടായി.

..............................................

ചിറനിർമ്മാണത്തിന്

കമ്പി, അടക്കാമരം, ഓല, 150ഓളം ലോഡ് മണ്ണ് എന്നിവയുപയോഗിച്ചാണ് മൺചിറ നിർമിക്കുക. സർക്കാരിന്റെ അനുമതിയോടെ കാട്ടിലെ മുളയാണ് ചിറകെട്ടാൻ ഉപയോഗിക്കുക.