മലയാളത്തിൽ ആശംസകൾ നേർന്ന് ഗവർണർ


തൃശൂർ: കൃഷി വകുപ്പിന്റെ പരിശ്രമഫലമായി കാർഷികവൃത്തിയിലേക്ക് കൂടുതൽ പേർ കടന്നു വരുന്നത് അഭിനന്ദനാർഹമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വൈഗയുടെ നാലാം പതിപ്പ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികരംഗത്ത് സുസ്ഥിര വളർച്ച നേടണമെന്ന് പറഞ്ഞ് മന്ത്രി സുനിൽ കുമാറിനും കർഷകർക്കും മലയാളത്തിൽ ആശംസകൾ അർപ്പിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. കാർഷികാധിഷ്ഠിത സംരംഭങ്ങൾ കൂടുതലായി ആരംഭിക്കേണ്ടതുണ്ട്. ലഭ്യമായ സാങ്കേതിക വിദ്യയും മൂല്യവർദ്ധന സങ്കേതങ്ങളും ഉപയോഗപ്പെടുത്തുന്ന കാർഷിക സംരംഭകരുടെ ഒരു നിരയെ വാർത്തെടുക്കണം. ഇന്ത്യയിൽ 61 ശതമാനം ജനങ്ങളും കാർഷിക മേഖലയെ ആശ്രയിക്കുന്നവരാണ്. എന്നാൽ ജി.ഡി.പിയുടെ 15 ശതമാനം മാത്രമാണ് കാർഷിക മേഖല സംഭാവന ചെയ്യുന്നത്.

ഒരു കർഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം 6,500 രൂപ മാത്രമാണ്. ഒരു കുടുംബം ഈ വരുമാനത്തിൽ എങ്ങനെ ജീവിക്കും ? കാർഷിക വരുമാനം വർദ്ധിപ്പിക്കാനാകണം നയരൂപീകരണത്തിൽ മുൻഗണന നൽകേണ്ടത്. കാർഷിക സംരംഭകരെ കൂടുതലായി സൃഷ്ടിക്കാനും മൂല്യവർദ്ധിത ഉൽപന്ന മേഖലയിൽ 30 ശതമാനം വളർച്ച കൈവരിക്കാനും ലക്ഷ്യമിടുന്ന വൈഗ മാതൃകാപരമായ സംരംഭമാണ്. മൂല്യവർദ്ധിത ഉൽപന്നങ്ങൾക്കായി കൂടുതൽ മൂലധന നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, വിപണി ഇടപെടൽ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. അഗ്രോപാർക്കുകളും ഇൻക്യൂബേഷൻ ഹബ്ബുകളും നാം ഒരുക്കി കഴിഞ്ഞു. ഇത് മുന്നോട്ട് കൊണ്ടുപോകാൻ വൈഗ സഹായിക്കുമെന്നും ഗവർണർ പറഞ്ഞു.