ഗുരുവായൂർ: ദേശീയ പണിമുടക്കിൽ ക്ഷേത്രനഗരി നിശ്ചലമായി. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരടക്കം ആയിരങ്ങളാണ് ക്ഷേത്രദർശനത്തിനെത്തിയത്. ക്ഷേത്രത്തിൽ പുലർച്ചെ നിർമാല്യ ദർശനത്തിനായി നട തുറന്നത് മുതൽ ഭക്തരുടെ നീണ്ട നിരയായിരുന്നു. തീർത്ഥാടകരുടെ വാഹനങ്ങളെ പണിമുടക്ക് ബാധിച്ചില്ല. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. ക്ഷേത്രനടപ്പുരയിലെ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചില്ല . തുറന്ന ചില കടകൾ പണിമുടക്ക് അനുകൂലികളെത്തി അടപ്പിച്ചു. പ്രസാദ ഊട്ട് ഭക്തർക്ക് അനുഗ്രഹമായി. പണിമുടക്കായതിനാൽ ക്ഷേത്രത്തിലെത്തിയ മുഴുവൻ ഭക്തർക്കും പ്രസാദ ഊട്ട് ദേവസ്വം തയ്യാറാക്കിയിരുന്നു. പതിനായിരത്തിലധികം ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു. 20 വിവാഹങ്ങളും ക്ഷേത്രസന്നിധിയിൽ നടന്നു. 500ഓളം കുരുന്നുകൾക്ക് ചോറൂണും നൽകി.