തൃശൂർ: ആരോരുമില്ലാത്ത വയോധികൻ ഉണ്ണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സമയോചിതമായ ഇടപെടൽ കൈത്താങ്ങായി. സംരക്ഷിക്കാനാരുമില്ലാത്ത 70 വയസ്സുള്ള ഉണ്ണി കൊട്ടനെയ്ത്ത് തൊഴിലാളിയായിരുന്നു. നെന്മണിക്കര പഞ്ചായത്ത് ഓഫീസിന് സമീപവും, പാർട്ടി ഓഫീസിന് സമീപവുമായാണ് ഇദ്ദേഹം കഴിഞ്ഞു വന്നിരുന്നത്. വാർദ്ധക്യ പെൻഷനും സുമനസുകളുടെ സഹായവും കൊണ്ടാണ് ഭക്ഷണവും ആവശ്യങ്ങളും നിറവേറ്റിയിരുന്നത്. ആഴ്ചകൾക്ക് മുൻപ് ഈ വയോധികൻ വീഴുകയും തുടർന്ന് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വാർദ്ധക്യത്തിൽ തീർത്തും ഒറ്റപ്പെട്ട ഉണ്ണിയുടെ അവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇടപെടലുണ്ടായത്. മന്ത്രി രവീന്ദ്രനാഥ് ഫോണിൽ വിളിച്ച് ഇദ്ദേഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇരിങ്ങാലക്കുട ആർ.ഡി.ഒയുടെയും, ജില്ലാ സാമൂഹിക നീതി ഓഫിസറുടെയും നിർദ്ദേശപ്രകാരം ഉണ്ണിയെ ചായ്പൻകുഴി ഡിപോൾ സ്‌മൈൽ വില്ലേജ് എന്ന വൃദ്ധസദനത്തിൽ എത്തിച്ച് സംരക്ഷണം ഒരുക്കുകയായിരുന്നു. വാർദ്ധക്യസഹജമായ അവശതകളും, ഓർമ്മക്കുറവും, പരിചരിക്കാൻ ബന്ധുക്കൾക്കോ മറ്റും സാധിക്കാത്ത സാഹചര്യത്തിൽ വയോജനക്ഷേമം, സംരക്ഷണം എന്നിവ മുൻനിർത്തിയാണ് നടപടി.