തൃശൂർ : മലയാളികളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ നിർണയിച്ച, ജാതി ഭേദങ്ങളെ തകർത്തെറിയാൻ ചാലക ശക്തിയായി നിന്ന ഉത്തമ കലാ രൂപമാണ് നാടകമെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. അരണാട്ടുകര ഡോ. ജോൺ മത്തായി സെന്ററിൽ അന്താരാഷ്ട്ര തിയേറ്റർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടകങ്ങൾ എന്നും മലയാളിയുടെ പ്രിയപ്പെട്ട കലയാണ്. നവോത്ഥാന കാലം മുതൽ മലയാള ജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു കലാരൂപം ഉണ്ടായിട്ടില്ല. ആസ്വാദനത്തിനപ്പുറമുള്ള സമര ഭാഷയാണ് നാടകത്തിന്റേത്. തികഞ്ഞ ജനാധിപത്യത്തിന്റെ പ്രതീകമാണതെന്നും അദ്ദേഹം പറഞ്ഞു. 15 വരെയാണ് കോൺഫറൻസ്. ഡോ. ഷിബു. എസ്. കൊട്ടാരം, ശ്രീജിത്ത് രമണൻ, ഡോ. ഷൈജൻ ഡേവിസ്, ഡോ.എസ്. സുനിൽ കുമാർ, പ്രസന്ന, ജയചന്ദ്രൻ പാലാഴി, ഡോ. മണികണ്ഠൻ കെ തുടങ്ങിയവർ പങ്കെടുത്തു..