തൃശൂർ: ഈ വർഷം ടോക്കിയോവിൽ നടക്കുന്ന ഒളിമ്പിക്‌സിൽ കേരളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് കായിക മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. മികച്ച കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി ലോക കായിക ഭൂപടത്തിൽ കേരളത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത ഒളിമ്പിക്‌സിൽ കേരളം മെച്ചപ്പെട്ട നില കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച കേരള ടീമംഗങ്ങൾക്ക് ജോലി നൽകാനും കായിക പ്രതിഭകളെ സംരക്ഷിക്കാനും നടപടി സ്വീകരിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്‌പോർട്‌സ് കൗൺസിൽ രൂപീകരിക്കും. സ്‌പോർട്‌സ് ക്ലബുകളെ അവയുമായി അഫിലിയേറ്റ് ചെയ്യിക്കും. ഓരോ പ്രദേശത്തെയും കായികപ്രതിഭകളെ കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. കായിക മേഖലയിൽ ആയിരം കോടിയുടെ മുതൽ മുടക്കാണ് സർക്കാർ നടത്തിയത്. കായികതാരങ്ങൾക്ക് ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകൾ സ്ഥാപിക്കുന്നത്. 43 ഇൻഡോർ സ്റ്റേഡിയങ്ങളും 33 സ്വിമ്മിംഗ് പൂളുകളും ആരംഭിച്ചു. 42.95 ലക്ഷം രൂപ മുതൽ മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഫിറ്റ്‌നസ് സെന്റർ സ്ഥാപിച്ചത്. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, അർജ്ജുന അവാർഡ് ജേതാവ് ഐ.എം വിജയൻ, ചലച്ചിത്രതാരം ജയരാജ് വാര്യർ, കൗൺസിലർമാരായ വർഗ്ഗീസ് കണ്ടംകുളത്തി, കെ. മഹേഷ്, കായിക വകുപ്പ് ഡയറക്ടർ ജറോമിക് ജോർജ്ജ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് കെ.ആർ സാംബശിവൻ എന്നിവർ സംസാരിച്ചു.