കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി പ്രശ്‌നമുയർത്തി വിദ്യാർത്ഥിനികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാൻ അദ്ധ്യാപകൻ ഉപദേശിച്ചെന്ന് ആക്ഷേപം. അദ്ധ്യാപകനെതിരെ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാനോട് സർക്കാർ ജീവനക്കാരിയായ രക്ഷിതാവ് ഫോണിൽ പരാതി പറയുന്നതിന്റെ ശബ്ദരേഖ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ഇതോടെ അദ്ധ്യാപകനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയും എ.ഐ.വൈ.എഫും രംഗത്തെത്തി. ഗവ. ഗേൾസ് ഹൈസ്‌കൂളിലെ ഹിന്ദി അദ്ധ്യാപകൻ കലേശിനെതിരെയാണ് പ്രതിഷേധമുയർന്നത്.
പൗരത്വ ദേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച അദ്ധ്യാപകൻ, പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാൻ പറഞ്ഞെന്നാണ് കുട്ടിയുടെ രക്ഷിതാവ് എസ്.എം.സി ചെയർമാനോട് പരാതിപ്പെട്ടത്. ഈ അദ്ധ്യാപകൻ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് സംബന്ധിച്ച് പൊലീസിലും ചൈൽഡ് വെൽഫെയർ കമ്മറ്റിയിലുമൊക്കെ പരാതി നൽകിയിരുന്നുവെന്നും രക്ഷിതാവ് പറയുന്നു. യൂണിയനുകളുടെയും മറ്റും ശക്തമായ പിൻബലമുള്ള അദ്ദേഹം പരാതിക്കാരെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെട്ടു. അതിനാൽ ഇക്കുറി കൃത്യമായ തെളിവ് ഉറപ്പാക്കാൻ കൂടി ഈ ശബ്ദരേഖയിൽ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. വർഗീയപരാമർശം നടത്തുകയും അപമര്യാദയോടെ സംസാരിക്കുകയും ചെയ്ത ഹിന്ദി അദ്ധ്യാപകൻ കലേഷിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി.
അദ്ധ്യാപകനായ കെ.കെ കലേശനെതിരെ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം നടന്നു കൊണ്ടിരിക്കെ കലേശനെ പോലുള്ള അദ്ധ്യാപകർ സ്‌കൂളിനപമാനവും സമൂഹത്തിന് ഭീഷണിയുമാണെന്ന് മണ്ഡലം പ്രസിഡന്റ് ജിതിൻ ടി.ആർ, സെക്രട്ടറി അഡ്വ. വി.എസ് ദിനൽ, മനോജ് എം.പി എന്നിവർ ചൂണ്ടിക്കാട്ടി.