തൃശൂർ: മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ കയ്പമംഗലം മണ്ഡലവും. നിയോജക മണ്ഡലത്തിലെ നിലവിലെ ഗുണഭോക്തൃ പട്ടികയിലുള്ള 408 കുടുംബങ്ങൾക്കും ആദ്യഘട്ടത്തിൽ തന്നെ വീട് ലഭിക്കും.

സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രാവർത്തികമാക്കുന്ന ജില്ലയും തൃശൂരാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന പുനർഗേഹ പദ്ധതിയുടെ നിർവഹണം സംബന്ധിച്ച യോഗത്തിലാണ് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം അറിയിച്ചത്. തീരദേശ പ്രശ്‌നങ്ങൾ ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തിൽ തന്നെ പുനർഗേഹ പദ്ധതി നടപ്പാക്കണം എന്ന ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്.

പുനർഗേഹം പദ്ധതി ഇങ്ങനെ

പ്രയോജനം സംസ്ഥാനത്ത് മൊത്തം 18,685 കുടുംബങ്ങൾക്ക്

വേലിയേറ്റ മേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുക ലക്ഷ്യം.

2,450 കോടിയുടെ പദ്ധതി

മൂന്നുഘട്ടമായി 2022 ഓടെ പൂർത്തിയാക്കും

1,398 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും

1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതം

10 ലക്ഷം രൂപ വീതം ഓരോ കുടുംബങ്ങൾക്ക്

സ്ഥലം വാങ്ങി ബാക്കി മുഴുവൻ പണവും വീടു നിർമ്മാണത്തിന് ഉപയോഗിക്കാം

മൂന്നു ഘട്ടങ്ങളിലായി പദ്ധതി

ആദ്യഘട്ടം 998.61 കോടി

രണ്ടാം ഘട്ടം 796.54 കോടി

മൂന്നാം ഘട്ടം 654.85 കോടി

നിബന്ധനകൾ ഇവ

12 വർഷത്തേക്ക് കൈമാറാൻ പാടില്ല

12 വർഷത്തിന് ശേഷം കൈമാറിയാൽ മറ്റു ഭവനപദ്ധതികൾക്ക് പരിഗണിക്കില്ല

ഗുണഭോക്താക്കളായ ശേഷം മാറിത്താമസിക്കാൻ വിസമ്മതിച്ചാൽ കടൽക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സഹായമില്ല

അഞ്ചു സെന്റിന് മുകളിൽ ഭൂമിയുണ്ടെങ്കിൽ വ്യവസ്ഥകൾക്ക് വിധേയമായി കൃഷി അനുവദിക്കും

നിർമ്മാണങ്ങൾ അനുവദിക്കില്ല

മറ്റു സ്ഥലങ്ങളിൽ ഹരിതകവചം വളർത്തും