തൃശൂർ : എഴുന്നളളിപ്പിനിടെ ആനകളെ പ്രകോപിപ്പിക്കുന്ന തരത്തിൽ വെടിക്കെട്ട്, പടക്കം, നാസിക് ഡോൾ മുതലായവ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി. മണത്തല, ചെമ്പൂത്തറ, കൊമ്പിടിഞ്ഞാമാക്കൽ ഉത്സവങ്ങളോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ ചേംബറിൽ നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
ആനകളെ എഴുന്നള്ളിക്കുന്ന ജില്ലയിലെ ഉത്സവങ്ങൾ സുരക്ഷിതമായി നടത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. ഉത്സവ സമയങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിൽ സ്വീകരിക്കേണ്ട സമയക്രമങ്ങളുടെ ഭാഗമായി രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശനമായ വിലക്കുണ്ടെന്നും ആനകളെ നിരയായി നിറുത്തുമ്പോൾ മൂന്ന് മീറ്റർ അകലം നിർബന്ധമായും പാലിക്കണമെന്നും തീരുമാനമെടുത്തിട്ടുണ്ട്. കൂടുതൽ സംരക്ഷണത്തിനായി ബാരിക്കേഡുകൾ, ഡാർട്ടിംഗ് സംവിധാനം, ഇൻഷ്വറൻസ് തുടങ്ങിയവ സ്വീകരിക്കണമെന്നും തീരുമാനിച്ചു. കൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിന്റെ ഭാഗമായി എലിഫെന്റ് സ്‌ക്വാഡ് രൂപീകരിക്കാൻ വനം മൃഗസംരക്ഷണ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഡോ. സി. റെജിൽ, വനം, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
നിർദ്ദേശങ്ങൾ
ചൂട് കൂടുതലുള്ള സാഹചര്യത്തിൽ ആനകളുടെ കാലുകൾ ചൂടാകാതിരിക്കാൻ പന്തൽ, നനച്ച ചാക്കുകൾ വിരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ആന പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കണം. സുരക്ഷാ പ്രവർത്തനങ്ങൾക്ക് അംഗീകൃത സ്‌ക്വാഡുകളെ മാത്രം നിയമിക്കാൻ പാടുള്ളു.