ഭക്ഷ്യയോഗ്യമല്ലാത്ത അരി:

താലൂക്ക് സപ്ലൈ ഓഫീസർക്ക് ജാഗ്രതക്കുറവ്


തൃശൂർ: അർഹതപ്പെട്ട സ്റ്റാറ്റ്യൂട്ടറി റേഷൻ മുടങ്ങിയാൽ കാർഡുടമയ്ക്ക് ഭക്ഷ്യസുരക്ഷാ അലവൻസിന് അർഹതയുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻ കുമാർ വ്യക്തമാക്കി. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ആദ്യ പൊതുജന സമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ജില്ലയിൽ ആദ്യം പരാതി നൽകേണ്ടത് ജില്ലാതല പരാതി പരിഹാര ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനാണെന്നും കമ്മിഷൻ അറിയിച്ചു. ജില്ലയിലെ ഒരു റേഷൻ കടയിൽ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണത്തിന് നൽകിയെന്ന പരാതിയിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ട ശേഷം, സംഭവത്തിൽ തൃശൂർ താലൂക്ക് സപ്ലൈ ഓഫീസർക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും നടപടികളിൽ സുതാര്യതയില്ലെന്നും ചെയർമാൻ നിരീക്ഷിച്ചു. ജില്ലയിലെ ഒരു റേഷൻ കടയിൽ പഴയ അരി കെട്ടിക്കിടക്കുന്നുവെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദേശം നൽകി. റേഷൻകടകളിലേക്കുള്ള വാതിൽപ്പടി വിതരണത്തിൽ തൂക്കത്തിൽ വെട്ടിപ്പ് നടത്തുന്നുവെന്ന കടയുടമകളുടെ പരാതി അന്വേഷണത്തിനായി എ.ഡി.എമ്മിന് കൈമാറി.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി നിലവിൽവന്ന കമ്മിഷന്റെ ചുമതല, നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ മേൽനോട്ടവും പരിശോധനയുമാണ്. പരാതികൾ ജില്ലാതലത്തിൽ നൽകേണ്ടത് എ.ഡി.എമ്മിനാണ്. അപ്പീൽ അധികാരിയാണ് കമ്മിഷൻ. സിവിൽ കോടതിയുടെ അധികാരവുമുണ്ട്. പരാതികൾ സ്വീകരിക്കാൻ മാത്രമല്ല സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. ദുർബല ജനവിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വയനാട്, പാലക്കാട് ജില്ലകളിലെ പട്ടികവർഗ കോളനികൾ സന്ദർശിച്ചതായി ചെയർമാൻ പറഞ്ഞു. അംഗങ്ങളായ കെ. ദിലീപ് കുമാർ, ബി. രാജേന്ദ്രൻ, എം. വിജയലക്ഷ്മി, വി. രമേശൻ എന്നിവരും പങ്കെടുത്തു.

11 പരാതി, 5 എണ്ണം തീർപ്പാക്കി

പൊതുവിതരണം, വനിതാ ശിശുവികസനം, സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം എന്നിവ സംബന്ധിച്ച 11 പരാതികളിൽ അഞ്ച് എണ്ണത്തിൽ തീർപ്പ് ഒല്ലൂർ സെന്റ് ജോസഫ്‌സ് ഓർഫനേജിന് പത്ത് ദിവസത്തിനകം ബി.പി.എൽ നിരക്കിൽ റേഷൻ നൽകണമെന്ന് നിർദേശം

ബി.പി.എൽ കാർഡിലേക്ക് മാറ്റാൻ അർഹമായ ഒരു അപേക്ഷയിൽ തീരുമാനമെടുക്കണം

റേഷൻ ഡിപ്പോ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലഭ്യത, കൃത്യത, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഭക്ഷ്യസുരക്ഷാ പരിപാടികൾ, പ്രസവാനുകൂല്യങ്ങൾ, അംഗൻവാടി മുഖേന വിതരണം ചെയ്യുന്ന പോഷകാഹാര പരിപാടികൾ, ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണനിലവാരം എന്നിവ പരിഗണിച്ചു