തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഔട്ട്‌ലെറ്റിൽ കയറ്റിറക്ക് കൂലി തർക്കത്തെ തുടർന്ന് രണ്ടു ദിവസമായി ഇറക്കാൻ സാധിക്കാതിരുന്ന ചരക്കുകൾ പൊലീസ് കാവലിൽ ഇറക്കി. തർക്കത്തെ തുടർന്ന് രണ്ട് ദിവസമായി ചരക്ക് ഇറക്കാൻ സാധിക്കാതെ ലോറി വടക്കെ സ്റ്റാൻഡിലെ സപ്ലൈകോ പീപ്പിൾസ് ബസാറിന്റെ മുറ്റത്ത് പിടിച്ചിട്ടിരിക്കുകയായിരുന്നു.
ചരക്കിറക്ക് സ്തംഭനം പരിഹരിക്കുന്നതിന് ബുധനാഴ്ച രാവിലെ ഇറക്കു തൊഴിലാളികളും സപ്ലൈകോ പീപ്പിൾസ് ബസാർ അധികൃതരും തമ്മിൽ നടന്ന ചർച്ച അലസിയിരുന്നു. തുടർന്ന് വൈകീട്ട് അഞ്ചോടെയാണ് പൊലീസ് കാവലിൽ ചരക്കിറക്കിയത്. കുരിയച്ചിറ ഡിപ്പോയിൽ നിന്ന് തിങ്കളാഴ്ച രാവിലെ എത്തിയ മൂന്നുലക്ഷം രൂപയോളം വരുന്ന ചരക്കാണ് ഇറക്കാനാകാതെ ലോറിയിലുണ്ടായിരുന്നത്. 50 കിലോ ചാക്കിന് 13.61 രൂപയാണ് നിലവിലെ കയറ്റുകൂലി. 25 ശതമാനം ലെവിയും രണ്ടു ശതമാനം അധിക ലെവിയുമുണ്ട്. കൂലി 20 ശതമാനം വർദ്ധിപ്പിക്കണമെന്ന ചുമട്ടുതൊഴിലാളികളുടെ ആവശ്യം അധികൃതർ തള്ളുകയായിരുന്നു. ഇതിന്റെ പേരിൽ പണിമുടക്കും ചർച്ചകളും നടന്നെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ, വർദ്ധന ആവശ്യപ്പെട്ട് ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയന്റെ അപ്പീൽ ഡെപ്യൂട്ടി ലേബർ കമ്മിഷണർ നിരസിക്കുകയും ചെയ്തിരുന്നു. ഏകീകൃത കൂലി നിരക്കിനേക്കാൾ ഉയർന്ന നിരക്ക് നിലവിൽ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന സപ്ലൈകോ അധികൃതരുടെ വാദം ശരിവച്ചായിരുന്നു ഉത്തരവ്. എന്നാൽ അയ്യന്തോളിലെ സൂപ്പർമാർക്കറ്റിൽ 5.74 രൂപ മാത്രമാണ് കയറ്റുകൂലി എന്ന് സപ്ലൈകോ അധികൃതരുടെ വാദം. വടക്കേ സ്റ്റാൻഡിലെ സൂപ്പർ മാർക്കറ്റിൽ ചുമട്ടുതൊഴിലാളികൾക്ക് അധിക ജോലിഭാരം ഉണ്ടെന്നാണ് ഹർജിയിലെ വാദം. ഒരു നില മുകളിലേക്കു കയറിയും ലോറിയിൽ നിന്നും 39 മീറ്റർ ദൂരം അകലെയുമാണ് ചുമട് ഇറക്കുന്നത്. ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് തൃശൂർ മേഖലയിൽ അംഗീകരിച്ച കൂലി നിരക്ക് അനുവദിച്ചു കിട്ടണമെന്നാണ് ആവശ്യം. സബ്‌സിഡി നിരക്കിലുള്ള 13 ഇനം സാധനങ്ങളുടെ സ്റ്റോക്ക് ശനിയാഴ്ച തീർന്നതാണ്. ശബരി ബ്രാൻഡ് ഉത്പന്നങ്ങളും ഇതിൽപെടും.