പട്ടാമ്പി: ഇംഗ്ളീഷ് ഇല്ലാത്ത വിവർത്തനമാണ് കവിതയുടെ സാദ്ധ്യതയെന്നും കൊളോണിയൽ ഇടനിലയില്ലാതെ തമിഴിനും മലയാളത്തിനും കന്നഡത്തിനുമെല്ലാം പരസ്പരം പൂരിപ്പിക്കാനും സാംസ്‌കാരിക രാഷ്ട്രീയ പ്രതിരോധത്തിന്റെ ഇടങ്ങളിൽ ഒന്നിച്ചു നിൽക്കുവാനുമുള്ള ഭാവനയുടെ ഊർജ്ജമാണ് കവിതയെന്നും തമിഴ് എഴുത്തുകാരനും കവിയുമായ ചേരൻ രുദ്രമൂർത്തി പറഞ്ഞു. അയനം സാംസ്‌കാരിക വേദിയുടെ ഒമ്പതാമത് അയനം എ. അയ്യപ്പൻ കവിതാ പുരസ്‌കാരം പട്ടാമ്പി ഗവ. കോളേജിൽ പി. രാമന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
നീണ്ടകാല പ്രവാസത്തിന്റെയും വംശഹത്യയുടെയും വേദനകളും ഓർമ്മകളും പേറുന്ന തന്നെപ്പോലുള്ളവർക്ക് പി. രാമനും മറ്റു മലയാളകവികളും നൽകുന്ന സനാഥത്വം അമൂല്യമാണ്. ഈയിടെ വരെ സ്വന്തം നാട്ടിൽ പോകാൻ അനുവാദമില്ലാത്ത ഭ്രഷ്ടനായ എനിക്ക് പതിവായി കേരളത്തിൽ വരാൻ സാധിക്കുന്നുവെന്നത് വലിയ അഭിമാനമാണെന്നും ചേരൻ അഭിപ്രായപ്പെട്ടു. കവി പി.പി രാമചന്ദ്രൻ അദ്ധ്യക്ഷനായി. അൻവർ അലി, ഡോ. സന്തോഷ് എച്ച്.കെ., അയനം ചെയർമാൻ വിജേഷ് എടക്കുന്നി, യു.എസ്. ശ്രീശോഭ്, പി.വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.