തൃശൂർ : അപകട - ദുരന്ത മുഖങ്ങളിൽ അതിവേഗം പൊലീസ് സഹായം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിന് ഇ.ആർ.എസ്.എസ് കമാൻഡിംഗ് കൺട്രോൾ റൂം ചിറകുകൾ നൽകുന്നു. നിർഭയ കേസിനെ തുടർന്ന് ആരംഭിച്ച എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം (ഇ.ആർ.എസ്.എസ്) എന്ന പദ്ധതി ഇതിനോടകം കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ പ്രാബല്യത്തിൽ വന്നു. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിഡാക്കിന്റെ നേതൃത്വത്തിലാണ് ഇ.ആർ.എസ് സിസ്റ്റം രൂപീകരിച്ചത്. നാളിതുവരെയായി നല്ല പ്രവർത്തനം കാഴ്ചവയ്ക്കാൻ ഈ പദ്ധതിക്കായി.
വിളിക്കാം 112 ൽ
അപകടസ്ഥലങ്ങളിൽ നിന്നും സേവനം ആവശ്യപ്പെടുന്നതിന് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കൺട്രോൾ റൂം കമാൻഡ് സെന്ററിലെ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം
ഈ ഫോൺ സന്ദേശങ്ങൾ 14 ജില്ലകളുടെയും കമാൻഡിംഗ് കൺട്രോൾ റൂമുകളുടെ തിരുവനന്തപുരത്തുള്ള ആസ്ഥാന കോൾ സെന്ററിൽ സ്വീകരിക്കും
തുടർന്ന് സേവനം ആവശ്യപ്പെടുന്ന ആളുടെ ശബ്ദം റെക്കാഡ് ഉൾപ്പെടെ ഫോൺ നമ്പർ, അപകടം നടന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട ജില്ലകളിലെ കമാൻഡിംഗ് കൺട്രോൾ റൂമിലേക്ക് കൈമാറും
കൺട്രോൾ റൂമിൽ ലഭിക്കുന്ന സന്ദേശം ഇ.ആർ.എസ്.എസിന്റെ സഹായത്തോടെ അപകടമേഖലയ്ക്ക് ഏറ്റവും അടുത്തുള്ള മൊബൈൽ ഡാറ്റാ ടെർമിനലുകൾ ഘടിപ്പിച്ചിരിക്കുന്ന പൊലീസ് വാഹനത്തിലേക്ക് കൈമാറും
അതോടൊപ്പം ജില്ലാ കൺട്രോൾ റൂമുകളിൽ നിന്ന് ഫോൺ മുഖേന നേരിട്ട് സന്ദേശം അറിയിക്കും
എൻറൂട്ട്, വെഹിക്കിൾ റീച്ച്ഡ്, ഇവന്റ് ക്ലോസ്ഡ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് രക്ഷാപ്രവർത്തനം
ഒന്നാം ഘട്ടം
വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ഡാറ്റ ടെർമിനൽ സ്‌ക്രീനിലെ 'എൻറൂട്ട് 'എന്ന ഓപ്ഷനിലൂടെ രക്ഷാപ്രവർത്തനത്തിനായി രക്ഷാപ്രവർത്തകരുടെ വാഹനം പുറപ്പെട്ടു എന്ന വിവരം ജില്ലാ കൺട്രോൾ റൂമിലും തിരുവനന്തപുരത്തെ ഡി.സി.സി യൂണിറ്റിലും ലഭിക്കും
രണ്ടാം ഘട്ടം
ഇതേ സംവിധാനത്തിലൂടെ അപകടസ്ഥലത്ത് വാഹനം എത്തിച്ചേരുമ്പോൾ 'വെഹിക്കിൾ റീച്ച്ഡ്' എന്ന വിവരം കൺട്രോൾ റൂമുകളിൽ ലഭ്യമാകും.
മൂന്നാം ഘട്ടം
അവസാന ഘട്ടത്തിൽ അപകടത്തിന്റെ ആഘാതമനുസരിച്ച് സേവനം പൂർത്തീകരിച്ച ശേഷം 'ഇവന്റ് ക്ലോസ്ഡ്' എന്ന സൂചനയോടെ ദൗത്യം പൂർത്തീകരിച്ചതായും രേഖപ്പെടുത്തും.
മൂന്ന് ഘട്ടങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് ലഭ്യമാക്കിയ സേവനങ്ങളുടെ വിശദവിവരം ജില്ലാ കൺട്രോൾ റൂമിലേക്കും തുടർന്ന് അവിടെ നിന്നും തിരുവനന്തപുരത്തെ ആസ്ഥാന കോൾ സെന്ററിലേക്കും അയക്കുന്നതോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായി രേഖപ്പെടുത്തും. അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസ് സൗകര്യങ്ങളും ഈ സംവിധാനത്തിലൂടെ നൽകാം.
റിപ്പോർട്ട് ചെയ്തത് 4156 കേസുകൾ
2019-20 ൽ
സിറ്റി കൺട്രോൾ റൂം പരിധി
2,281 കേസ്
റൂറൽ കൺട്രോൾ റൂം പരിധി
1875 കേസ്
ജനുവരി
സിറ്റിയിൽ 461
റൂറലിൽ 270 കേസ്
പ്രവർത്തനം എസ്.ഐമാരുടെ കീഴിൽ
മൂന്ന് ഷിഫ്റ്റുകളിലായി ഒരു ഇൻസ്‌പെക്ടറുടെ കീഴിൽ, ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരാണ് ജില്ലയിലെ ഇ.ആർ.എസ്.എസ് യൂണിറ്റുകളിൽ പ്രവർത്തിക്കുന്നത്. സ്റ്റാൻഡിനടുത്തുള്ള സിറ്റി കമ്മിഷണർ ഓഫീസിനോട് ചേർന്നാണ് നവീകരിച്ച സിറ്റി കൺട്രോൾ റൂം കെട്ടിടം സ്ഥിതി ചെയ്യുന്നത്