തൃശൂർ: കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നെത്തിയവർ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചൈനയിൽ നിന്ന് വന്നവർ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കർശനമായ ഹോം ക്വാറന്റൈൻ (വീട്ടിൽ ഏകാന്തവാസം) പാലിക്കണം. 14 ദിവസമാണ് കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള കാലയളവ് (ഇൻക്യുബേഷൻ കാലയളവ് ). ഹോം ക്വാറന്റൈൻ ലളിതമാവരുത്. ഈ കാലയളവിൽ പൊതു ഇടങ്ങളിൽ സമ്പർക്കം നടത്തരുത്. ശരീരസ്രവം മറ്റുള്ളവരുടെ മേൽ പതിയാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിലവിൽ പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചാണ് പരിശോധിക്കുന്നത്. ഇതിന് രണ്ട് ദിവസം എടുക്കുന്നുണ്ട്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിന് താത്കാലിക സംവിധാനം ഏർപ്പെടുത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
മരണനിരക്ക് കുറവെങ്കിലും ഭയക്കണമെന്ന് ആരോഗ്യമന്ത്രി
20 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 15 കേസും നെഗറ്റീവ്
വുഹാനിൽ നിന്ന് വന്ന ഒരു കേസ് മാത്രം പോസിറ്റീവ്.
ചൈനയിൽ നിന്നെത്തിയ 11പേർ ജില്ലയിൽ നിരീക്ഷണത്തിൽ
ഏഴ് പേർ തൃശൂർ ഗവ. മെഡിക്കൽ കോളേജിലും രണ്ട്പേർ ജില്ലാ ജനറൽ ആശുപത്രിയിലും
നിപയുടെ അത്രയും മരണനിരക്ക് കൊറോണയ്ക്ക് ഇല്ല
ലക്ഷണങ്ങൾ പ്രകടിപ്പിക്കും മുമ്പേ രോഗം വ്യാപിക്കുന്നുവെന്നതിനാൽ നിപയെക്കാൾ ഭയക്കേണ്ടതുണ്ട്
പൂർണ സജ്ജം
ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ.
മെഡിക്കൽ കോളേജിൽ ഐ.സി.യു സൗകര്യത്തോടെ 20 മുറികൾ.
കൊറോണ കേസുകൾ കൈകാര്യം ചെയ്യാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും.
കൊറോണ ബാധ സംബന്ധിച്ച് ദിവസവും വൈകിട്ട് ഏഴിന് മെഡിക്കൽ ബുള്ളറ്റിൻ.
വ്യാജവാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി.
ശുശ്രൂഷാ രീതി, സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്ന വിധം എന്നിവ സംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനം നൽകി.
ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ശേഖരിച്ചു വയ്ക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി