തൃശൂർ: കൊറോണ രോഗലക്ഷണം ഉണ്ടെങ്കിൽ അവരെ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്ത് സ്രവസാമ്പിൾ പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർദ്ദേശം നൽകി. സ്വകാര്യ ലാബുകളിലെ പരിശോധന കൊറോണ രോഗനിർണ്ണയത്തിൽ ആധികാരികമായി എടുക്കാനാകില്ല. ഗുരുതരമായ കേസുകൾ മാത്രം, മെഡിക്കൽ കോളേജിൽ മുൻകൂർ അറിയിപ്പ് നൽകി മാത്രമേ റഫർ ചെയ്യാവൂ എന്ന് സ്വകാര്യ ആശുപത്രികൾക്ക് മന്ത്രി നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികൾ അവർക്ക് ലഭ്യമാകുന്ന വിവരങ്ങൾ, രോഗിയുടെ യാത്രയുടെ ചരിത്രമടക്കം ആരോഗ്യവകുപ്പിന് കൈമാറണമെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ യോഗത്തിൽ അറിയിച്ചു.
പരിശീലനം
സ്വകാര്യ മേഖലയിലുള്ള ആശുപത്രി ജീവനക്കാർക്ക് നാല് മേഖലകളാക്കി തിരിച്ച് പരിശീലനം
ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, അറ്റൻഡർമാർ, സെക്യൂരിറ്റി, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്ക് ശനിയാഴ്ചയോടെ പരിശീലനം
രോഗികളെ സ്വകാര്യ ആശുപത്രികളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിൽ കർശനമായ ശുചിത്വ പെരുമാറ്റച്ചട്ടം
രോഗിയെ കൊണ്ടുവരുന്ന ആംബുലൻസ് അണുവിമുക്തമാക്കി മാത്രമേ തിരിച്ചുവിടൂ
പൊതു ഇടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡം ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ തീരുമാനിക്കും
സ്‌കൂളുകൾ, അംഗണവാടികൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, നിരീക്ഷണത്തിലുള്ള കുടുംബത്തിലാണെങ്കിൽ അവർക്ക് 28 ദിവസത്തെ ഹോം ക്വാറന്റൈൻ
അവരുടെ ഹാജർ നഷ്ടത്തിൽ സർക്കാർ തീരുമാനമെടുക്കും
ഏകോപനം
വിവിധ സർക്കാർ വകുപ്പുകളുടെ യോഗത്തിൽ 14 മേഖലകളിലായി നേതൃത്വം നൽകുന്നതിന് ഓരോ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയവർക്ക് സുരക്ഷാ പരിശീലനം നൽകും. ഹോം ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങളുടെ സഹായത്തിന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.