ചിറയിൻകീഴ്: ശാർക്കര ആറിന് കുറുകേ ശാർക്കര - ചന്തിരം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് നിലവിലുളള കോൺക്രീറ്റ് നടപ്പാലം മാറ്റി വാഹന ഗതാഗതം സാദ്ധ്യമാകുന്ന പാലം പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. നിലവിലുളള കോൺക്രീറ്റ് പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാനാകില്ല. ഇവിടെ വലിയ പാലം നിർമിച്ചാൽ ശാർക്കരയിലെ ഗതാഗതകുരുക്കിനും ഒരു പരിധി വരെ ശമനമാകും. ശാർക്കര മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് രണ്ടു മാസത്തിലേറെ നീണ്ട് നിൽക്കുന്ന വാണിജ്യ വ്യാപാര മേളയാണ് ഇവിടെ നടക്കുന്നത്. ഈ സമയങ്ങളിലെല്ലാം ശാർക്കര ജംഗ്ഷനിൽ വൻതിരക്കും ഗതാഗതകുരുക്കുമാണ് അനുഭവപ്പെടുന്നത്. ശാർക്കര പൊങ്കാലയ്ക്കും കാളിയൂട്ടിനും ഇതിന് സമാനമായ അവസ്ഥ തന്നെയാണ്. ഇവിടെ ഒരു വലിയ പാലം വന്നാൽ പണ്ടകശാല വഴി വരുന്ന വാഹനങ്ങൾക്ക് ശാർക്കര ജംഗ്ഷനിൽ കടക്കാതെ കടകം വഴി പെരുങ്ങുഴി ഭാഗത്തേക്ക് പോകാൻ സാധിക്കും. ശാർക്കര റെയിൽവേ ഗേറ്റോ, ബസ് സ്റ്റാൻഡ് ഗേറ്റോ പണിമുടക്കുമ്പോൾ വാഹനങ്ങൾ കടന്ന് പോകുന്നത് ശാർക്കര - നായർ കരയോഗം - പണ്ടകശാല വഴിയാണ്. അപ്പോഴും ഈ റോഡിൽ വലിയ ഗതാഗതകുരുക്കുണ്ടാകും. മേൽപ്പാലത്തിനായി ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോഴും വാഹനങ്ങൾ മുഴുവൻ ശാർക്കര വഴിയാണ് കടന്നുപോകേണ്ടത്. ഇതിനെല്ലാം ഒരു ശാശ്വതപരിഹാരം പാലം വന്നാൽ ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. വലിയ തിരക്കുണ്ടാകുന്ന സമയങ്ങളിൽ വൺവേ ആയിട്ടും പാലം വന്നാൽ ഗതാഗതം നിയന്ത്രിക്കാൻ സാധിക്കും. മുമ്പ് ഇവിടെ ഉണ്ടായിരുന്ന തടിപ്പാലം പൊളിച്ച് മാറ്റി 1997ലാണ് എം.പി ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് പാലം നിർമ്മിച്ചത്. പാലത്തിന് ഇരുവശത്തുമുളള റോഡിന് വീതിയുളളതിനാൽ സ്ഥലം എടുക്കേണ്ടി വരുമെന്നുളള ആവശ്യവും ഇവിടെയില്ല. ഇതു സംബന്ധിച്ച് നാട്ടുകാർ ഒപ്പിട്ട നിവേദനം ബന്ധപ്പെട്ട ജനപ്രതിനിധികൾ അടക്കമുളളവർക്ക് കൈമാറിയിട്ട് നാളുകളേറെയായെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നുള്ളതാണ് നാട്ടുകാരുടെ പരാതി.