market

മലയിൻകീഴ്: വിളവൂർക്കൽ പഞ്ചായത്ത് പരിധിയിൽ റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന അനധികൃത

പൊതുമാർക്കറ്റുകൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ഇത്തരം അനധികൃതകച്ചവടം കൊണ്ട് പഞ്ചായത്തുകൾക്ക് യാതൊരുവിധ സാമ്പത്തിക ഗുണവുമില്ലെന്ന് മാത്രമല്ല അപകടങ്ങൾ ഉണ്ടാകുമ്പോൾ പഞ്ചായത്തിന് ദുഷ്പേര് ഉണ്ടാകുകയും ചെയ്യും. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട വിളവൂർക്കൽ, ചൂഴാറ്റുകോട്ട, വാളിയോട്ട്കോണം, പൊറ്റയിൽ എന്നിവിടങ്ങളിലാണ് അനധികൃത മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ അനുമതിയോ, പഞ്ചായത്തിന് വരുമാനമോ ഇല്ലാതെയാണ് വർഷങ്ങളായി മത്സ്യവും പച്ചക്കറികളും മറ്റ് സാധനങ്ങളും വില്ക്കുന്നത്. മലയിൻകീഴ് - പാപ്പനംകോട് റോഡിലും മലയിൻകീഴ് ജംഗ്ഷനിലെ പ്ലാറ്റ്ഫോമിലും പൊതുമാർക്കറ്റിനെ വെല്ലുന്ന രീതിയിലുള്ള കച്ചവടം നിത്യവുമുണ്ട്. എപ്പോഴും തിരക്കേറിയ ഈ റോഡിനോട് ചേർന്ന് ആൾക്കൂട്ടം സാധനങ്ങൾ വില്ക്കുന്നതും വാങ്ങുന്നതും പലപ്പോഴും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന റോഡിലും കച്ചവടം പൊടിപൊടിക്കുന്നു. അംഗീകൃത പൊതുമാർക്കറ്റ് ഇല്ലാത്ത ജില്ലയിലെ പഞ്ചായത്തുകളിലൊന്നാണ് വിളവൂർക്കൽ. വീതികുറഞ്ഞ റോഡിൽ നടക്കുന്ന അനധികൃത കച്ചവടം ഒഴിവാക്കുന്നതിന് മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾക്ക് കഴിയുന്നില്ലെന്ന് പരാതിയുണ്ട്. പഞ്ചായത്തിന് സ്വന്തമായി പൊതുമാർക്കറ്റ് ഉണ്ടായിരുന്നെങ്കിൽ ലക്ഷങ്ങൾ വരുമാനമാകുകയും കുറച്ച്പേർക്ക് സ്ഥിരം ജോലി ലഭിക്കുമായിരുന്നു. ഈ അനധികൃത മാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ പൊതുറോഡാണെന്ന കാര്യം പലപ്പോഴും മറക്കുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്. പച്ചക്കറിയും മത്സ്യവും വാങ്ങുന്നതിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ നിരവധി സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. എപ്പോഴും തിരക്കേറിയ പൊറ്റയിൽ റോഡിൽ എല്ലാദിവസവും പ്രവർത്തിക്കുന്ന
മാർക്കറ്റ് വഴിയാത്രക്കാർക്കും ഭീഷണിയാകാറുണ്ട്. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗകര്യവും സുരക്ഷയുമുള്ള പൊതുമാർക്കറ്റ് പ്രവർത്തനമാരംഭിക്കണമെന്ന ആവശ്യം പലവട്ടം ഉയർന്നെങ്കിലും സൗകര്യപ്രദമായ സ്ഥലമില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ കൈയൊഴിയുകയായിരുന്നു. കൃഷിക്ക് ഏറെ പ്രാധാന്യമുള്ള പഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഉൾപ്പെടെയുള്ളവ വിറ്റഴിക്കാൻ മാർഗമില്ലാത്തത് കർഷകരെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിളകളുടെ ഊര് ആയ വിളവൂർക്കലിൽ അടിയന്തരമായി അംഗീകൃത പൊതുമാർക്കറ്റ് യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.