siva

ശിവഗിരി: പുതിയ പതിറ്റാണ്ടിന്റെ പ്രഭാതം പുലരുന്നത് മഹാസമാധിക്കു മുന്നിലിരുന്ന് കണ്ടതിന്റെ പുണ്യം നിറഞ്ഞ കണ്ണുകളുമായാണ് ആസ്ട്രിയക്കാരൻ എൻവിൻ ഇന്നലെ ശിവഗിരി കുന്നിറങ്ങിയത്. എൻവിന്റെ നാലാം തീർത്ഥാടനമാണിത്. എൻവിൻ മാത്രമല്ല, മഹാസമാധിക്കു ചുറ്റും തീർത്ഥാടകർ നിറഞ്ഞിരുന്നാണ് പതിറ്റാണ്ടിന്റെ ആദ്യ പ്രഭാതത്തെ വരവേറ്റത്. ഇന്നലെ രാത്രിയിൽ മഹാസമാധിയിൽ വലം വച്ച് തൊഴുത്, പിന്നെ മണലിൽ ചമ്രം പണിഞ്ഞിരുന്ന് ദൈവദശകം ചൊല്ലിക്കൊണ്ട് പുതിയ പ്രഭാതത്തെ സ്വീകരിക്കുകയായിരുന്നു അവർ.

കൂട്ടത്തിൽ 'ശ്രീനാരായണ പരമഗുരവേ...' എന്ന ജപവുമായി ഒരു സംഘം വിദേശികളും. ആസ്ട്രിയൻ സ്വദേശി എൻവിൻ ചൊല്ലികൊടുക്കുന്ന ഗുരുനാമം കേട്ടു ചൊല്ലാൻ ശ്രമിക്കുകയായിരുന്നു സ്വിറ്റ്സർലൻഡുകാരായ ക്രിസ്റ്റിനാ, ബ്രിജിറ്ര്, ജർമ്മൻകാരി അനിറ്റയും. ഒരു കൗതകത്തിന് ശിവഗിരി തീർത്ഥാടനത്തിന് എത്തിയ മൂന്നു പേരും എൻവിന്റെ വാക്കുകൾ കേട്ട ശേഷം ഒരിക്കൽ കൂടി മഹാസമാധിയിൽ പോയി പ്രാർത്ഥിച്ചു തികഞ്ഞ ഭക്തിയോടെ..

എൻവിൻ വർക്കലയിൽ വച്ചാണ് ഇവരെ പരിചയപ്പെട്ടത്. ഇന്നലെ രാത്രി അവരും എൻവിന്റെ തീരുമാനത്തോട് യോജിച്ചു. പതിറ്റാണ്ട് പിറന്നു വീഴുന്നത് ഗുരുദേവ പുണ്യം ചൊരിയുന്ന മഹാസമാധിക്കു മുന്നിലിരുന്ന് ദർശിക്കണം. പുത്തൻ പ്രഭാതം മുതൽ ഗുരു ദർശനം പിന്തുടരണം.


''മഹാസമാധിക്കു മുന്നിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോകുന്നത് പോലെ തോന്നും. മനസിനെ ഉലച്ച് ഉറപ്പിക്കുന്ന, ആത്മീയ നിർവൃതി പകരുന്ന ഒരുതരം വൈദ്യുത പ്രവാഹം''- എൻവിൻ പറഞ്ഞു .

എന്റെ ഭാഷ ജർമ്മനിയാണ് എന്റെ അനുഭൂതി ,എന്റെ മനസിലുണ്ടാക്കുന്ന മാറ്റം ഇഗ്ലീഷിലൂടെ എങ്ങനെ വിവരിക്കണമെന്നറിയില്ല. ഒരു കൗതുകത്തിനാണ് ഞാൻ നാലു വർഷം മുമ്പ് ശിവഗിരി തീർത്ഥാടനത്തിന് എത്തിയത്. അന്നത്തെ മഹാസമാധി ദർശനം എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തി. പിന്നെ ഞാൻ ഗുരുവിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു. വർക്കല ബീച്ചിൽ വരുമ്പോഴൊക്കെ അവിടെ നിന്ന് സൈക്കിൾ ചവിട്ടി രാവിലെ ഇവിടെ വരുന്നത് പതിവാക്കി.- അദ്ദേഹം പറഞ്ഞു.