തിരുവനന്തപുരം: വട്ടിയൂർക്കാവ് തിട്ടമംഗലം സ്വദേശി അനന്തുഭദദ്രന്റെ (23) മരണം കൊലപാതകമാണെന്നും കേസിൽ പൊലീസ് ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് മാതാവ് അനിതാദേവി സെക്രട്ടറിയേറ്റ് നടയിൽ സത്യാഗ്രഹം നടത്തി. ഫെബ്രുവരി രണ്ടിനാണ് അനന്തുഭദ്രൻ മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ ഫോട്ടോഗ്രാഫറും ഡിസൈനറുമായ മകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് മാതാവ് പറയുന്നത്. പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ മുറിവും ചതവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടും വീട് സീൽ ചെയ്യുന്നതിനോ തെളിവുകൾ ശേഖരിക്കുന്നതിനോ തയാറായില്ലെന്ന് ഇവർ ആരോപിച്ചു. ഏപ്രിൽ 30ന് ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറഞ്ഞു. അനിതാദേവിക്കൊപ്പം മകൾ അഞ്ചു ഭദ്രൻ, മരുമകൻ വിനോദ് എന്നിവരും സത്യാഗ്രഹത്തിൽ പങ്കെടുത്തു.