തിരുവനന്തപുരം: 'എന്റെ പേര് ഡോ.ഹെക്കെ ഊബർലീൻ. ജർമ്മനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ പ്രൊഫസർ. ഹെർമൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറാൻ വന്നതാണ് '.
ജർമ്മനിയിൽ ജനിച്ചുവളർന്ന ഈ പ്രൊഫസർ ആയാസരഹിതമായി മലയാളത്തിൽ പറഞ്ഞു. ഇതെങ്ങനെ ഇത്ര നന്നായി മലയാളം പഠിച്ചുവെന്ന ചോദ്യത്തിന് മലയാളത്തിൽ മറുപടി; '1975ൽ കലാമണ്ഡലത്തിൽ വന്നു. അവിടെ വച്ച് കൂടിയാട്ടവും നങ്ങ്യാർകൂത്തും പഠിച്ചു. ഒപ്പം മലയാളവും.'
ട്യൂബിംഗൻ സർവകലാശാലയിലെ ഇന്ത്യയെക്കുറിച്ചുള്ള പഠനവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ.ഹെക്കെ. സെറ്റ് സാരിയുടുത്ത് രണ്ടാമത് ലോക കേരള സഭയിലെത്തിയ അവർക്ക് ഹെർമൻ ഗുണ്ടർട്ടിനെ പോലെ മലയാളത്തോട് വലിയ കമ്പമാണ്. മറ്റു ഭാഷകളെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടാണ് മലയാളം പഠിക്കാനെന്നും അവർ പറഞ്ഞു. 'ന്റെ ഉപ്പുപ്പാക്ക് ഒരാനണ്ടാർന്ന്' ഉൾപ്പെടെയുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾ, വള്ളത്തോളിന്റെ കൃതികൾ, മാധവിക്കുട്ടിയുടെ നോവലുകൾ, സച്ചിദാനന്ദന്റെ കവിതകൾ എന്നിവയെല്ലാം ഹെക്കെ വായിച്ചിട്ടുണ്ട്.
ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്ന ചരിത്രപ്രാധാന്യമുള്ള നിരവധി രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കിയിരിക്കുകയാണ് ട്യൂബിംഗൻ സർവകലാശാല. മലയാളത്തിനു പുറമേ, കന്നട, തുളു, തമിഴ്, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലെ കല്ലച്ചിലടിച്ച പുസ്തകങ്ങൾ, ലഘുലേഖകൾ, താളിയോലകൾ, ഹെർമ്മൻ ഗുണ്ടർട്ടും സഹപ്രവർത്തകരും എഴുതിയ പുസ്തകങ്ങൾ തുടങ്ങിയവയും ഡിജിറ്റൽ രൂപത്തിലാക്കി. മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനും മലയാളഭാഷാ വ്യാകരണത്തിനുമായി അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകളും ഇതിൽപ്പെടും. 142 കൈയെഴുത്തു പ്രതികളടക്കം 849 ശീർഷകങ്ങളിലുള്ള 1,37,148 പേജുകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇവയിൽ 24,000 പേജുകൾ ഓൺലൈനിൽ തെരയാവുന്ന വിധത്തിൽ യൂണികോഡിലേക്ക് മാറ്റിയിട്ടുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ നടത്തിയ യൂറോപ്യൻ പര്യടനത്തിനിടെ ട്യൂബിംഗൻ സർവകലാശാല സന്ദർശിക്കാനും ഈ രേഖകൾ ഏറ്റുവാങ്ങാനും ആലോചിച്ചിരുന്നതാണ്. എന്നാൽ സമയക്കുറവ് മൂലം നടന്നില്ല. അതുകൊണ്ടാണ് അവ നേരിട്ട് സമർപ്പിക്കാനെത്തിയത്. ലോക കേരള സഭയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഡിജിറ്റൽ രേഖകളുടെ ഹാർഡ് ഡിസ്‌ക് ഡോ.ഹെക്കെ മുഖ്യമന്ത്രിക്ക് കൈമാറി.