ഗോഹട്ടി : ഇന്ത്യയ്ക്കെതിരായ മൂന്ന് ട്വന്റി 20 കളുടെ പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഇന്നലെ ഗോഹട്ടിയിലെത്തി. പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മത്സരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചയാണ് മത്സരം.
ഇന്നലെ വൈകുന്നേരത്തോടെ ഗോഹട്ടിയിലെത്തിയ ലങ്കൻ ടീമിനെ വൻ പൊലീസ് സുരക്ഷയിൽ ടീം ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ ടീം ഇന്നലെ രാത്രിയിൽ ചെറുസംഘങ്ങളായി എത്തിത്തുടങ്ങി. ഇന്നുരാവിലെയും ചില താരങ്ങൾ എത്താനുണ്ട്. മലയാളി താരം സഞ്ജു സാംസണും ഇന്ത്യൻ ടീമിലുണ്ട്.39,500 പേർക്ക് ഇരിക്കാവുന്ന ബരസ് പാറയിലെ സ്റ്റേഡിയത്തിൽ 27000 ത്തോളം ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. രണ്ടാം ട്വന്റി 20 ഏഴാം തീയതി ഇൻഡോറിലും അവസാന മത്സരം പത്തിന് പൂനെയിലും നടക്കും.
വെറ്ററൻ
പേസർ ലസിത് മലിംഗ നയിക്കുന്ന 16 അംഗ ടീമാണ് ശ്രീലങ്കയിൽ നിന്ന് എത്തിയിരിക്കുന്നത്. മുൻ നായകൻ ഏഞ്ചലോ മാത്യൂസിനെയും ധനഞ്ജയ ഡിസിൽവയെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. 2018 ആഗസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചശേഷം ആഞ്ചലോ മാത്യൂസ് ഇതുവരെ ട്വന്റി 20യ്ക്ക് ഇറങ്ങിയിട്ടില്ല.
വിരാട് കൊഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീമിലേക്ക് പരിക്കിൽനിന്ന് മോചിതനായി പേസർ ജസ്‌പ്രീത് ബുംറയും ഒാപ്പണർ ശിഖർ ധവാനും തിരിച്ചെത്തുന്നുണ്ട്. അതേസമയം ഒാപ്പണർ രോഹിത് ശർമ്മയ്ക്കും പേസർ മുഹമ്മദ് ഷമിക്കും വിശ്രമം നൽകിയിരിക്കുകയാണ്. ധവാനും കെ.എൽ. രാഹുലിനും പുറമേ മൂന്നാം ഒാപ്പണറായാണ് സഞ്ജു സാംസണെ ടീമിലെടുത്തിരിക്കുന്നത്.
ശ്രീലങ്കൻ സ്ക്വാഡ് : ലസിത് മലിംഗ (ക്യാപ്ടൻ), ധനുഷ ഗുണതിലക, അവിഷ്ക ഫെർണാൻഡോ, ഏഞ്ചലോ മാത്യൂസ് ,ദാസുൻ ഷനുക, കുശാൽ പെരേര, നിരോഷൻ ഡിക്ക് വെല്ല, ധനഞ്ജയ ഡിസിൽവ, ഇസുരു ഉഡാന, ഭാനുക രാജപക്സ, ഒഷാഡ ഫെർണാൻഡോ, വാണിൻദു ഹസരംഗ, ലാഹിരു കുമാര, കുശാൽ മെൻഡിസ്, ലക്ഷൻ സന്ദാകൻ, കാസുൻ രജിത.