തിരുവനന്തപുരം: യാത്രാ പാസ് കാണിക്കാത്തതിനെ ചൊല്ലി കെ.എസ്.ആർ.ടി.സിയിലെ വനിതകളായ കണ്ടക്ടറും സൂപ്രണ്ടും തമ്മിൽ ബസിൽ വാക്കേറ്റം. നെയ്യാറ്റിൻങ്കര ഡിപ്പോയിലെ കണ്ടക്ടർ അഞ്ജലിയും സൂപ്രണ്ട് മഹേശ്വരിയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അടൂരു നിന്ന് തലക്കുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിൽ പാപ്പനംകോട്ടു നിന്നാണ് മഹേശ്വരി കയറിയത്. തുടർന്ന് മഹേശ്വരിയുടെ അടുത്തെത്തിയ അഞ്ജലി ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് യാത്രാ പാസുണ്ടെന്നായിരുന്നു മഹേശ്വരിയുടെ മറുപടി. പാസ് കാണിക്കാൻ അഞ്ജലി ആവശ്യപ്പെട്ടെങ്കിലും മഹേശ്വരി വഴങ്ങിയില്ല. ഇതേത്തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. മൊബൈൽ കാമറ ഓൺ ചെയ്ത ശേഷമായിരുന്നു കണ്ടക്ടർ സൂപ്രണ്ടിനോടു പോരിനു പോയത്. അതുകൊണ്ടു തന്നെ എല്ലാം റെക്കാഡ് ആയി. വാട്സ്ആപ് ഗ്രൂപ്പികളിലേക്ക് വേഗത്തിൽ പ്രചരിച്ചു.
വീഡിയോ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലൻസ് കണ്ടക്ടറിന്റെയും സൂപ്രണ്ടിന്റെയും മൊഴിയെടുക്കും. സൂപ്രണ്ടിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
നിയമം പറയുന്നത്
യാത്രാപാസുകൾ കർശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ 2019ഡിസംബർ നാലിനിറക്കിയ ഉത്തരവിൽ വിജിലൻസ് ഓഫീസർ കണ്ടക്‌ടർമാരോട് നിർദ്ദേശിച്ചിരുന്നു. കാലാവധി കഴിഞ്ഞതും കൃത്രിമമായി ഉണ്ടാക്കിയതുമായ പാസുകൾ പരിശോധനയിൽ പിടിച്ചെടുത്തതിനെ തുടർന്നാണിത്. ഏതൊക്കെ ബസുകളിൽ എത്രദൂരം ആർക്കൊക്കെ സഞ്ചരിക്കാമെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രാപാസുകൾ കണ്ടക്ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തണമെന്ന് ബസുകളിൽ എഴുതിയും വച്ചിട്ടുണ്ട്.
മഹേശ്വരിയുടെ വാദം
അഞ്ജലി യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ ഫോണിൽ സംസാരിച്ചു നിൽക്കും. ഇത്ചോദ്യം ചെയ്തിട്ടുണ്ട്. പരാതിപ്പെട്ടിട്ടുമുണ്ട്. അതിന്റെ വൈരാഗ്യം തീർത്തതാണ്.
അഞ്ജലിയുടെ മറുവാദം
സൂപ്രണ്ടിനെതിരായി പരാതി അടൂർ ഡിപ്പോയിൽ വിളിച്ചറിയച്ചപ്പോൾ അവർ എടുത്ത ഫോട്ടോ വച്ചാണ് ആരോപണം ഉന്നയിക്കുന്നത്.