തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിന്റെ പുതിയ ടെൻഡർ നടപടികളിൽ നിന്ന് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിയെ ഒഴിവാക്കാമെന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. നേരത്തെ കരാർ ഏറ്റെടുത്ത റിലയൻസിന് പദ്ധതി നടത്തിപ്പിൽ പാളിച്ചയുണ്ടായ സാഹചര്യത്തിലാണിത്.
മറ്റു സംസ്ഥാനങ്ങളിൽ ഇൻഷ്വറൻസ് റഗുലേറ്ററി അതോറിട്ടിയുടെ മാനദണ്ഡം ലംഘിച്ച കമ്പനികളെ ഒഴിവാക്കിയ സുപ്രീംകോടതി വിധിയും നിയമോപദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വരുന്ന സാമ്പത്തിക വർഷം ആദ്യം മുതൽ മെഡിസെപ് നടപ്പാക്കുകയാണു സർക്കാർ ലക്ഷ്യം. പദ്ധതിയിൽ കൂടുതൽ ചികിത്സ ഉൾപ്പെടുത്തുന്നതിനെ കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ മുൻ ധനവിനിയോഗ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ഉൾപ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ ചികിത്സാ സംവിധാനങ്ങൾ ഉൾപ്പെടുത്തുമ്പോൾ പ്രതിമാസ പ്രീമിയം 500- 600 രൂപയാകുമെന്നാണു കരുതുന്നത്. അധിക തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കും.11 ലക്ഷം കുടുംബങ്ങളാണ് മെഡിസെപ് ഗുണഭോക്താക്കൾ.
ജി.എസ്.ടി ഉൾപ്പെടെ 2992.48 രൂപയുടെ വാർഷിക പ്രീമിയത്തിനാണു റിലയൻസ് നേരത്തേ ടെൻഡർ നേടിയത്. മെഡിക്കൽ അലവൻസായി ജീവനക്കാർക്ക് പ്രതിമാസം ലഭിക്കുന്ന 300 രൂപയിൽ 250 രൂപ വീതം ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ സ്‌പെഷലൈസ്ഡ് ആശുപത്രികൾ മെഡിസെപുമായി സഹകരിച്ചില്ല. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്ററും ആർ.സി.സിയും അംഗമായില്ല. താലൂക്ക് തലത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളെ പദ്ധതിയിലേക്ക് എംപാനൽ ചെയ്യുന്നതിലും പരാജയപ്പെട്ടു. ഇതോടെ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ മെഡിസെപിനെതിരെ രംഗത്തെത്തിയിരുന്നു.