വിതുര: മലയോര മേഖലയിൽ വീണ്ടും ലഹരിമാഫിയ പിടിമുറുക്കുന്നു. കഞ്ചാവും പാൻമസാലയും വൻതോതിൽ ഇവിടേയ്ക്ക് ഒഴുകിയിട്ടും അധികാരികൾക്ക് അനക്കമില്ല. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ വിദ്യാർത്ഥികലെ ലക്ഷ്യമിട്ട് കഞ്ചാവ് മാഫിയ തഴച്ച് വളരുകയാണ്. പാൻമസാലകളുടെ വില്പനയും കുറവല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ പാൻമസാലകളും മറ്റ് ലഹരി പദാർത്ഥങ്ങളും ഇവിടേയ്ക്ക് എത്താൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. വളരെ കുറഞ്ഞ വിലയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന പാൻമസാലകൾക്ക് ഇവിടെ അൻപത് രൂപമുതൽ വില ഈടാക്കുന്നതായാണ് വിവരം. അമിത ലാഭം ലഭിക്കുന്നതിനാൽ യുവ സംഘങ്ങൾ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് വില്പനയ്ക്കായി സജീവമാണ്. കഞ്ചാവ് വില്പനക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പല തവണ പരാതി നല്കിയിട്ടും ലഹരിവസ്തുക്കൾ ഇവിടെ സജീവമാണ്.

ലഹരി മാഫിയയുടെ പ്രധാന ലക്ഷ്യസ്ഥാനം സ്കൂളുകളാണ്. വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് വില്പനയ്ക്ക് ഉപയോഗിക്കുന്നതായും പരാതിയുണ്ട്. മാത്രമല്ല വിദ്യാർത്ഥികൾക്കിടയിൽ അമിതമായി ലഹരിഉപയോഗവും വർദ്ധിച്ചതായും അധികൃതർ അറിയിച്ചു. ലഹരി വസ്തുക്കളുടെ വില്പനയ്ക്കിടെ വിതുരയിലെ പല ഭാഗത്തുനിന്നും വിദ്യാർത്ഥികളെ ഉൾപ്പടെയുള്ളവരെ പൊലീസ് പിടുകൂടുകയും ചെയ്തു.

കഞ്ചാവ് വില്പനയ്ക്കായി അനവധി യുവ സംഘങ്ങൾ റോഡിൽ സജീവമാണ്. മികച്ചവരുമാനം ലഭിക്കുന്നതിനാൽ ബൈക്കുകളിൽ കറങ്ങുന്ന യുവാക്കൾക്ക് കൂടുതൽ പ്രചോദനം നല്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


ടൂറിസ്റ്റുകൾക്കിടയിൽ കൂടുതൽ വിലയ്ക്കാണ് ലഹരിപദാർത്ഥങ്ങൾ വിറ്റഴിക്കുന്നത്. മാത്രമല്ല ടൂറിസം കേന്ദ്രങ്ങളിൽ നാടൻചാരായവും സുലഭമായി ഒഴുകുകയാണ്. അടുത്തിടെ കല്ലാർ മേഖലയിൽ ബൈക്കിൽ എത്തി ടൂറിസ്റ്റുകൾക്ക് കഞ്ചാവ് വില്ക്കുന്നതിനിടയിൽ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്ത് ഹാഷിഷ് വില്പന നടത്തുന്നതിനിടയിൽ ആര്യനാട്, തൊളിക്കോട് സ്വദേശികളായ മൂന്ന് പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയോര മേഖലയിൽ വൻ തോതിൽ ലഹരിപദാർത്ഥങ്ങൾ ഒഴുകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.