crimeee

കൊച്ചി: കൊച്ചി സ്വദേശിനിയായ വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ തള്ളിയ കേസിൽ പുറത്തു വരുന്നത് പ്രതിയുടെ ക്രൂരമുഖം. കാറിൽ വച്ച് യുവതിയുടെ ദേഹമാസകലം കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവൻപൊലിയുന്നത് കണ്ടുനിന്നു. ശേഷമാണ് മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചിക്കാൻ തീരുമാനിച്ചത്. പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയും യുവതിയുടെ കാമുകനുമായ വെട്ടൂർ സ്വദേശിയുമായ സഫർഷാ (26) ഇക്കാര്യം വെളിപ്പെടുത്തിയത്. 24 ഓളം കുത്താണ് യുവതിയുടെ ദേഹത്ത് ഏറ്റിട്ടുള്ളത്. ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുത്താൻ ഉപയോഗിച്ച കത്തി പൊലീസിന് കണ്ടെടുക്കാനായില്ല. ഇത് ഉപേക്ഷിച്ചതായാണ് മൊഴി. എറണാകുളം കലൂരിലെ താനിപ്പിള്ളി വീട്ടിൽ വിനോദിന്റെ മകൾ ഗോപിക എന്ന ഇവാനെയാണ് (18) കാമുകന്റെ കൊലക്കത്തിക്ക് ഇരയായത്. പ്രേമബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. തമിഴ്നാട്ടിലെ തേയില തോട്ടത്തിലേക്കാണ് ഇവയുടെ മൃതദേഹം വലിച്ചെറിഞ്ഞത്.

ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. അതേസമയം, ഇവയെ കാറിൽ നിർബന്ധിപ്പിച്ച് കയറ്റിയതാണോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പെൺകുട്ടിയും സഫർഷായും അടുത്തിടെ മുതൽ അകൽച്ചയിലായിരുന്നു. ഇക്കാര്യം അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു. മാത്രമല്ല, മോർഫ് ചെയ്ത ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്. അങ്ങനെയെങ്കിൽ കുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോകാനുള്ള സാദ്ധ്യതയാണ് പൊലീസ് തേടുന്നത്. ഇന്ന് പുലർച്ചെ മൂന്നോടെ പ്രതിയെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊച്ചി സിറ്റി അസി.പൊലീസ് കമ്മിഷണർ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു.പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.വാൽപ്പാറ ഗവ. ആശുപത്രിയിൽ നടന്ന ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇന്നലെയാണ് എറണാകുളത്ത് എത്തിച്ചത്.

സഫർഷായെ ഷേക്കൽമുടി പൊലീസാണ് അറസ്റ്റ് ചെയ്തത്. കുണ്ടന്നൂരിലുള്ള ഒരു കാർ ഷോപ്പിലെ ഡ്രൈവറായ സഫർഷാ ചാലക്കുടി വഴിയാണ് യുവതിയുമായി കാറിൽ തമിഴ്നാട്ടിലേക്ക് പോയത്. വൈകിട്ട് 6.30ന് മലക്കപ്പാറ ചെക്ക് പോസ്റ്റ് കടക്കുമ്പോൾ ഐ ട്വന്റി കാറിലെ മുൻ സീറ്റിൽ ഇവാനെയും ഉണ്ടായിരുന്നു. പിന്നീട് ആളിയാർ ഭാഗത്ത് വച്ച് ഷേക്കൽമുടി പൊലീസ് പരിശോധനയ്ക്ക് തടഞ്ഞു നിറുത്തുമ്പോൾ കാറിൽ യുവാവ് മാത്രമായിരുന്നു. സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോൾ കാറിനുള്ളിൽ രക്തക്കറ കണ്ടെത്തി. ഇതോടെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മലക്കപ്പാറ ചെക്ക് പോസ്റ്റിൽ നിന്ന് ഒരു കിലോ മീറ്റർ അകലെയുള്ള വരട്ടുപാറയിൽ വച്ച് ഇവാന്റെ മൃതദേഹം ഉപേക്ഷിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തമിഴ്നാട് പൊലീസ്, മലക്കപ്പാറ പൊലീസിന്റെ സഹായത്തോടെ തേയിലത്തോട്ടത്തിൽ തെരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ മൃതദേഹം കണ്ടെത്തി. പിന്നീട് യുവതിയുടെ ബന്ധുക്കളെയും മറ്റും വിവരമറിയിച്ചു. ഇവാനും സഫർഷായും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. എന്നാൽ, യുവാവിന്റെ സ്വഭാവ ദൂഷ്യത്താൽ പിന്നീട് ഇവാൻ പിന്മാറി. പ്രശ്‌നങ്ങളെല്ലാം രമ്യതയിൽ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞാണ് ഇവാനെ കാറിൽ കൂട്ടിക്കൊണ്ടുപോയതായാണ് പൊലീസ് പറയുന്നത്.