terr

തിരുവനന്തപുരം: തികഞ്ഞ ആസൂത്രണത്തോടെയാണ് കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റിൽ എ.എസ്.ഐ വിൽസണെ കൊലപ്പെടുത്തിയത്. കൃത്യത്തിന് പതിനൊന്നംഗ സംഘമാണെത്തിയത്. ഇതിൽ രണ്ടുപേരുടെ ചിത്രങ്ങൾ മാത്രമാണ് ചെക്ക് പോസ്റ്റിനടുത്തുള്ള മുസ്ളിം പള്ളിയിലെ സി.സി ടിവിയിൽ നിന്ന് ലഭിച്ചത്.

സ്കോർപ്പിയോ വാഹനത്തിലെത്തിയ സംഘം ചെക്ക് പോസ്റ്റിൽ ആളും തിരക്കുമൊഴിയാൻ കാത്തിരുന്നു. മെഡിക്കൽ ലീവ് കഴിഞ്ഞ് ഒരാഴ്ചമുമ്പാണ് വിൽസൺ വീണ്ടും ജോലിക്കെത്തിയത്. അന്നുമുതൽ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് നിഗമനം. വിദേശനിർമ്മിത പിസ്റ്റളിൽനിന്ന് നാലുതവണ വെടിയുതിർത്തു. ഇതിൽ രണ്ടെണ്ണം വിൽസൺന്റെ കഴുത്തിലും ഒരെണ്ണം വയറിലുമാണ് കൊണ്ടത്. ഒരെണ്ണം ഉന്നം തെറ്റി പാഞ്ഞു. വെടിയേറ്റ വിൽസൺ ശബ്ദം പോലുമുണ്ടാക്കാനാവാതെ മറിഞ്ഞുവീണു. വെടിയൊച്ച കേട്ട് ആളുകളെത്തുന്നത് മനസിലാക്കിയാണ് പ്രതികൾ പള്ളിപ്പറമ്പിലേക്ക് ഓടിക്കയറിയത്. പള്ളിയിലെ സിസി ടിവി ഇല്ലായിരുന്നെങ്കിൽ അക്രമികളെക്കുറിച്ച് സൂചന ലഭിക്കില്ലായിരുന്നു. മണൽ മാഫിയയാണ് കൊലയ്ക്കുപിന്നിലെന്ന് കരുതി പൊലീസ് അന്വേഷണം വഴിമാറി പോകുമായിരുന്നു.

എന്തുകൊണ്ട് വിൽസൺ

തിരുച്ചന്തൂരിൽ പൊലീസ് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ ഭീകരവാദ കേസന്വേഷിക്കുന്ന സ്ക്വാഡിൽ വിൽസണുണ്ടായിരുന്നു. ഭീകരവാദ കേസ് അന്വേഷിക്കുന്നവർക്കുള്ള താക്കീതു കൂടിയായാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. കേരള, തമിഴ്നാട് സംസ്ഥാനങ്ങളിൽ അപൂർവമായ തോക്കുപയോഗിച്ചുള്ള ആക്രമണത്തെ പൊലീസ് ആശങ്കയോടെയാണ് കാണുന്നത്.

കളിയിക്കാവിള ചെക്പോസ്റ്റിൽ തമിഴ്നാട് ഡി.ജി.പി തൃപ്തി പരിശോധന നടത്തി. ഐ.ജി ഷണ്മുഖ രാജേശ്വരൻ, ഡി.ഐ.ജി പ്രവീൺകുമാർ അഭിനവ്, തിരുവനന്തപുരം ഡി.ഐ.ജി സുനിൽകുമാർ ഗരുഡ, കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത് എം. വഡ്നേരെ, കന്യാകുമാരി ജില്ലാ സൂപ്രണ്ട് ശ്രീനാഥ്, കുളച്ചൽ എ.എസ്.പി വിശ്വശാസ്ത്രി, തക്കല ഡി.എസ്.പി രാമചന്ദ്രൻ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു ചർച്ച നടത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും പരിശോധനയ്ക്കെത്തി. നാല് ബുള്ളറ്റുകളും സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെടുത്തു. ഡി.ജി.പി തൃപാതി സംഭവസ്ഥലത്തെത്തിയശേഷം വിത്സസിന്റെ വീട്ടിലും പോയിരുന്നു. ജില്ലയൊട്ടാകെ കനത്ത സുരക്ഷ ഏർപ്പെടുത്തി.

ചെന്നൈയിൽ ഹിന്ദുമുന്നണി പ്രവർത്തകൻ തിരുവള്ളുവർ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുൽ സമീം. രണ്ട് വർഷംമുൻപ് കന്യാകുമാരിയിൽ ബി.ജെ.പി യുടെ മുതിർന്ന നേതാവ് എം.ആർ.ഗാന്ധിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് തൗഫീഖ്.