പൂനെ : മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി ഏകദിന ക്രിക്കറ്റിൽനിന്ന് ഉടൻതന്നെ വിരമിച്ചേക്കുമെന്ന് ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിയുടെ വെളിപ്പെടുത്തൽ. ഇന്ത്യ- ശ്രീലങ്ക ട്വന്റി 20 പരമ്പരയ്ക്കിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി ധോണിയുടെ ഭാവിയെപ്പറ്റി വാചാലനായത്.
കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിന് ശേഷം ഇന്ത്യൻ ടീമിന് വേണ്ടി ഒരു ഫോർമാറ്റിലും കളിച്ചിട്ടില്ലാത്ത ധോണി കരിയർ അവസാനിപ്പിക്കുന്നതിനെച്ചാെല്ലി ഏറെനാളായി അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. എപ്പോൾ വിരമിക്കണമെന്നത് ധോണിയുടെ സ്വാതന്ത്ര്യമാണെന്നും തന്റെ ഭാവിയെപ്പറ്റി ധോണി ടീം മാനേജ്മെന്റുമായും സെലക്ടർമാരുമായും ഇതിനകം ചർച്ച നടത്തിയിട്ടുണ്ടാകുമന്നും കഴിഞ്ഞയാഴ്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രവിശാസ്ത്രിയുടെ വെളിപ്പെടുത്തൽ.
ഏകദിനങ്ങളിൽ നിന്ന് വിരമിച്ചശേഷം ട്വന്റി 20 ഫോർമാറ്റിൽകൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധോണി തീരുമാനിച്ചിരിക്കുന്നതെന്ന് പറഞ്ഞ ശാസ്ത്രി ഐ.പി. എല്ലിൽ മികച്ചപ്രകടനം കാഴ്ചവച്ചാൽ ഒക്ടോബറിൽ ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ ധോണിക്ക് കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഐ.സി.സി പരീക്ഷിക്കാൻ ഉദ്ദേശിക്കുന്ന ചതുർദിന ടെസ്റ്റുകളോടുള്ള വിയോജിപ്പും ശാസ്ത്രി വ്യക്തമാക്കി.
ശാസ്ത്രീയ വെളിപ്പെടുത്തലുകൾ
ധോണിയുമായി ഞാൻ വ്യക്തിപരമായി സംസാരിച്ചിരുന്നു. അദ്ദേഹം ടെസ്റ്റിൽനിന്ന് വിരമിച്ചുകഴിഞ്ഞതാണ്. ഉടനെതന്നെ ഏകദിനങ്ങളിൽ നിന്നും വിരമിക്കും. ധോണി ഇനിയൊരു ഏകദിനം കളിക്കാൻ സാദ്ധ്യതയില്ല.
എല്ലാ ഫോർമാറ്റിലുംനിരന്തരം കളിച്ചുകൊണ്ടിരുന്നയാളാണ് ധോണി. പക്ഷേ ഇൗ 38-ാം വയസിൽ ട്വന്റി 20 ഫോർമാറ്റിൽ മാത്രം തുടരുന്നതാകും അദ്ദേഹത്തിന് നല്ലത്. വരുന്ന ഐ.പി.എല്ലിൽ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. നമുക്ക് നോക്കാം.
ഞാൻ ഒരുകാര്യം ഉറപ്പിച്ചുപറയാം. ഇന്ത്യൻ ടീമിൽ കടിച്ചുതൂങ്ങിക്കിടക്കാൻ ധോണിയുണ്ടാവില്ല. പക്ഷേ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ അദ്ദേഹം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടാകും.
പരിചയസമ്പത്തും ഫോമും പരിഗണിച്ചാണ് ഇന്ത്യൻ ടീമിനെ സെലക്ട് ചെയ്യുന്നത്. ഐ.പി.എല്ലിൽ മികവ് കാട്ടിയാൽ ധോണി സ്വാഭാവികമായും സെലക്ടർമാരുടെ മുന്നിലുണ്ടാകും.
350 ഏകദിനങ്ങൾ ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ധോണി. 90 ടെസ്റ്റുകളിലും 98 ട്വന്റി 20 കളിലും കളിച്ച ധോണി 829 പുറത്താക്കലുകളിൽ പങ്കാളിയായി.
2007 ലെ ട്വന്റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് സമ്മാനിച്ച നായകൻ.