തിരുവനന്തപുരം: "രണ്ടാമൂഴം" സിനിമയാക്കാൻ ഇതുവരെ മുടക്കിയ പണവും പലിശയും ചേർത്ത് 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംവിധായകൻ വി.എ. ശ്രീകുമാർ എം.ടി. വാസുദേവൻ നായർക്ക് വക്കീൽ നോട്ടീസ് അയച്ചു. സുപ്രീംകോടതി അഭിഭാഷകനായ ടി.ആർ. വെങ്കിട സുബ്രഹ്മണ്യമാണ് നോട്ടീസയച്ചത്.

നോട്ടീസിൽ പറയുന്നത്: രണ്ടു കോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലം നിശ്ചയിച്ചത്. 1.25 കോടി രൂപ നേരിട്ടും 75 ലക്ഷം രൂപ എഗ്രിമെന്റിൽ എം.ടി നിർദേശിച്ച പെപ്പിൻ തോമസിനും നൽകി. സിനിമയ്ക്കായി നാലു വർഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോർട്ടുകൾക്കും പന്ത്രണ്ടര കോടി രൂപയും ചെലവാക്കി.
കരാറിൽ പറഞ്ഞ സമയത്തിനും മാസങ്ങൾ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. ഇംഗ്ലീഷ് തിരക്കഥ പിന്നെയും വൈകി. എം.ടിയുമായി പലവട്ടം ചർച്ച നടത്തി തിരക്കഥയുടെ അന്തിമരൂപം ആയപ്പോഴേക്കും 18 മാസം കഴിഞ്ഞിരുന്നു. പിന്നീടാണ് പ്രീ പ്രൊഡക്‌ഷൻ, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ ജോലികൾ ആരംഭിച്ചത്. ഇതൊന്നും കണക്കാക്കാതെയാണ് സമയം തെറ്റിച്ചെന്ന് പറഞ്ഞ് എം.ടി കേസ് ഫയൽ ചെയ്തത്.

ഡോ.ബി.ആർ.ഷെട്ടി അബുദാബിയിൽ പത്രസമ്മേളനത്തിൽ സിനിമ പ്രഖ്യാപിക്കുകയും എം.ടി സന്തോഷം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവസാന കരാർ ഒപ്പിടുന്നതിന് തൊട്ടു മുൻപാണ് എം.ടി കോടതിയിൽ പോയത്. ഇതിനുശേഷം,​ കേസിന്റെ കാരണം കൊണ്ടാണ് താൻ പ്രോജക്ടിൽ നിന്നു പിന്മാറുന്നതെന്ന് ബി.ആർ.ഷെട്ടി വ്യക്തമാക്കി. രണ്ടാമത് രംഗത്തുവന്ന നിക്ഷേപകനായ എസ്.കെ. നാരായണനും കേസ് ചൂണ്ടിക്കാണിച്ചാണ് പിന്മാറിയത്.
എം.ടിയുടെ ആവശ്യപ്രകാരം ഇതുവരെ ചെലവാക്കിയ തുകയുടെ കണക്കും മുന്നൊരുക്കങ്ങളും ഫിലിം ചേംബർ പ്രതിനിധികളുടെ മുൻപാകെ അവതരിപ്പിച്ചിരുന്നു. തുടർന്ന് കൂടിക്കാഴ്ചയ്ക്ക് ഹാജരായ എം.ടിയുടെ മകൾ അശ്വതിയെ വിവരങ്ങൾ ധരിപ്പിക്കുകയും അവർക്കത് ബോദ്ധ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ പിന്നീട് നിലപാട് മാറ്രി. പ്രോജക്ട് നടക്കരുതെന്ന് ആഗ്രഹമുള്ളവരുടെ തെറ്റായ പ്രചാരണത്തിൽ എം.ടി വീണുപോയി.
കേരള ഫിലിം ചേംബറിൽ എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ താൻ സംവിധായകനായി രണ്ടാമൂഴം രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ എം.ടി, മോഹൻലാൽ എന്നിവരുടെ സമ്മതപത്രം കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീകുമാർ പറയുന്നു.