kottiyathara

വിതുര: വിതുര ഗവ. താലൂക്ക് ആശുപത്രി ജംഗ്ഷൻ - കോട്ടിയത്തറ റോഡ് തകർന്ന് കാൽനടയാത്ര പോലും അസാദ്ധ്യമായി. റോഡിന്റെ മിക്ക ഭാഗത്തും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ചിലയിടങ്ങൾ ടാർ മുഴുവൻ ഇളകി മൺപാതയായി മാറി. ഇൗ റോഡിൽ അപകടങ്ങൾ നടക്കാത്ത ദിനങ്ങൾ വിരളമാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ പതിച്ചാണ് കൂടുതലും അപകടം ഉണ്ടാകുന്നത്. ഇൗ റോഡിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായും പരാതിയുണ്ട്. മാത്രമല്ല മിക്കയിടത്തും റോഡിന്റെ ഇരുഭാഗത്തും കാട് മൂടി വീതി ഗണ്യമായി കുറഞ്ഞതുമൂലം യാത്ര അപകടം നിറഞ്ഞതായി മാറി. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. സമീപത്തെ മറ്റ് ചില റോഡുകൾ ടാറിംഗ് നടത്തിയപ്പോൾ വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന കോട്ടിയത്തറ റോഡിനെ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർ വിജയിപ്പിച്ചാൽ ശരിയാക്കി തരാം എന്ന വാഗ്ദാനം നടത്താറുണ്ടെങ്കിലും കാര്യം സാധിച്ചാൽ തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാർ‌ പറയുന്നു. റോഡ് ടാർ ചെയ്തിട്ട് 3 വർഷമേ ആയുള്ളുവെങ്കിലും ഒാടകൾ ഇല്ലാത്തതിനാൽ വളരെ പെട്ടെന്നു തകർന്നു. റോഡ് അടിയന്തരമായി ടാറിംഗ് നടത്തി അപകടങ്ങൾക്ക് തടയിട്ടില്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

തകർന്നത്

വിതുര ഗവ. താലൂക്ക് ആശുപത്രി, വിതുര ഗവ. ഹൈസ്കൂൾ, യു.പി.എസ്, സബ്ട്രഷറി, മൃഗാശുപത്രി, പഞ്ചായത്ത് ഒാഫീസ്, കമ്മ്യൂണിറ്റിഹാൾ എന്നിവിടങ്ങളിലെത്തുവാനായി ദിവസേന നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.