കാട്ടാക്കട: ദളിത് യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയും മക്കളെ മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഡിസംബർ 25 നു രാത്രി 11നായിരുന്നു സംഭവം. കുറ്റിച്ചലിലേക്കുള്ള യാത്രാമദ്ധ്യേ പൂവച്ചൽ മുളമൂട് ജംഗ്‌ഷനിൽ വച്ചാണ് യുവതിക്കും മക്കൾക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ യുവതിക്കും മക്കൾക്കും കടുത്ത മർദ്ദനമേറ്റിരുന്നു. കാട്ടാക്കട ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ദിവസങ്ങളോളം ഇവർ ചികിത്സയിലായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കുകളുടെയും കാറിന്റെയും നമ്പറുകളും പ്രതികളെ തിരിച്ചറിയാനുള്ള തെളിവുകളും കാട്ടാക്കട പൊലീസിന് കൈമാറിയിരുന്നു. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും മതിയായ അന്വേഷണമോ അറസ്റ്റോ ഉണ്ടായിട്ടില്ല. പൊലീസിന്റെ വീഴ്ചയിൽ പ്രതിഷേധിച്ച് ആർ.എസ്.പിയുടെ നേതൃത്വത്തിൽ 16 ന് കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. ആർ.എസ്.പി ജില്ലാ സെക്രട്ടറി ബാബു ദിവാകരൻ മാർച്ച് ഉദ്ഘാടനം ചെയ്യും. പൊലീസ് അലംഭാവം തുടർന്നാൽ സ്റ്റേഷന് മുൻപിൽ കൂട്ട ഉപവാസമടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഇറവൂർ പ്രസന്ന കുമാർ അറിയിച്ചു.