തിരുവനന്തപുരം : കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് 'മാലാഖ' എന്ന ബോധവത്കരണ പരിപാടിയുമായി പൊലീസ് . രക്ഷകർത്താക്കൾ, അധ്യാപകർ, ബന്ധുക്കൾ, പോലീസുദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ബോധവൽക്കരണം നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ജില്ലകളിലെ പൊലീസ് മേധാവിമാർക്കാണ് മേൽനോട്ട ചുമതല. കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ 'വാവ എക്സ്പ്രസ്' എന്ന പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവൽക്കരണം നടത്തും. ഒപ്പുശേഖരണം, ഘോഷയാത്രകൾ, സാംസ്‌കാരിക പരിപാടികൾ, തെരുവു നാടകങ്ങൾ, മണൽ ചിത്രരചന, ചലച്ചിത്ര ടെലിവിഷൻ താരങ്ങളെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾ, പൊലീസ് ബാന്റ്, കുതിര പൊലീസ് എന്നീ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുളള പൊതുപരിപാടികൾ, പൊലീസിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉൾപ്പെടുത്തി ഘോഷയാത്രകൾ, അംഗൻവാടി ടീച്ചർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ, ജനശ്രീ പ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി പൊതുപരിപാടികൾ എന്നിവയും നടക്കും.. ജനമൈത്രി ബീറ്റ് ഓഫീസർമാർ വീടുകളിലും അവബോധ സന്ദേശങ്ങൾ എത്തിക്കും. 15 മുതൽ മാർച്ച് 31 വരെയുള്ള രണ്ടര മാസമാണ് പദ്ധതി നടപ്പാക്കുന്നത്.