sukhoi-30

തിരുവനന്തപുരം: ദക്ഷിണ മേഖലയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തഞ്ചാവൂരിലെ വ്യോമസേനാ താവളത്തിൽ ഇനി ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായ സുഖോയ് 30 ഉണ്ടാകും. 20ന് നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുതിയ സ്ക്വാഡ്രന്റെ ഉദ്ഘാടനം നിർവഹിക്കും. ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച ഇരട്ട എൻജിനുള്ള സുഖോയ്–30 ന്റെ 222 നമ്പർ സ്ക്വാഡ്രൺ ആണ് വരുന്നത്.

ആവശ്യമെങ്കിൽ തിരുവനന്തപുരത്തെ വ്യോമസേനാ കേന്ദ്രത്തിലും സുഖോയിയെ ഉൾപ്പെടുത്തുമെന്ന് എയർമാർഷൽ അമിത് തിവാരി പറഞ്ഞു. തലസ്ഥാനത്തെ വ്യോമസേനാ ബേസ് വിപുലീകരിക്കാനുള്ള ആലോചനകൾ നടക്കുകയാണ്. ഇതിനായി സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. നാല് വർഷത്തിനുള്ളിൽ വിപുലീകരണം പൂർത്തിയാകും. വ്യോമസേനയുടെ നേതൃത്വത്തിൽ ഒരു കര-വ്യോമ ഫയറിംഗ് റേഞ്ച്,​ തഞ്ചാവൂർ കടലിന് മുകളിലൂടെ യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കൽ എന്നിവയും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അഭിമാനം

 റഷ്യയുടെ ടെക്നോളജിയിൽ നിർമിച്ച സുഖോയ് 30 പോർവിമാനം കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നുണ്ട്.

ഒരു സുഖോയ് പോർവിമാനത്തിന്റെ ചെലവ് ഏകദേശം 358 കോടി രൂപ

സവിശേഷതകളും അപകട സാദ്ധ്യതകളുടെയും കണക്കെടുത്താൽ ഇന്ത്യയുടെ സുഖോയ് അമേരിക്കയുടെ എഫ്16നേക്കാൾ ഏറെ മുന്നിലാണ്.

ചിറകിന്റെ വലിപ്പം :10 മീറ്റർ

കുടിയ വേഗത: മണിക്കൂറിൽ 2120 കി.മീ

പരമാവധി ഉൾക്കൊള്ളാവുന്ന ഭാരം :38,800 കിലോ

പരമാവധി ഉയരം :56800 അടി

222 സ്‌ക്വാ‌ഡ്രൺ

 ടൈഗർ ഷാർക്ക് എന്ന് വിളിപ്പേര്

ഒരു സ്‌ക്വാഡ്രനിൽ 16 മുതൽ 18 വരെ വിമാനങ്ങൾ

4 വിമാനങ്ങളാണ് ആദ്യം തഞ്ചാവൂരിലെത്തുക,​ ശേഷിക്കുന്നവ പിന്നീട്

സുരക്ഷാ വലയം
ഇന്ത്യൻ ഉപദ്വീപിൽ കിഴക്ക് മലാക്ക ദ്വീപ് മുതൽ പടിഞ്ഞാറ് സൂയസ് കനാൽ വരെയുള്ള സമുദ്ര മേഖലയുടെ സുരക്ഷാച്ചുമതല ഇന്ത്യയ്ക്കാണ്.

 സ്വാതന്ത്ര്യത്തിന് ശേഷം ദക്ഷിണേന്ത്യയിൽ യുദ്ധവിമാനങ്ങളൊന്നും വിന്യസിച്ചിരുന്നില്ല

തെക്കൻ മേഖലയിൽ നിലവിലുള്ളത് തേജസ് മാത്രം

ശംഖുംമുഖത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യാം
ശംഖുംമുഖം വ്യോമത്താവളത്തിൽ നിന്ന് സുഖോയ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനാവും. തിരുവനന്തപുരം കമാൻഡിന്റെ കീഴിലാണ് തഞ്ചാവൂർ വ്യോമത്താവളം. ഒരു കമാൻഡിന് കീഴിലുള്ള യുദ്ധവിമാനങ്ങളൊന്നും ഒരേ സ്ഥലത്ത് സൂക്ഷിക്കാറില്ല.

. പ്രശ്നരഹിത പ്രദേശമെന്നാണ് ദക്ഷിണേന്ത്യ അറിയപ്പെടുന്നതെങ്കിലും മേഖലയ്ക്ക് പ്രാധാന്യം കൂടുന്നത് കണക്കിലെടുത്താണ് സുഖോയ് വിമാനങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്

-എയർമാർഷൽ അമിത് തിവാരി