jan15a

ആറ്റിങ്ങൽ: ദേശീയ പാതയിൽ ഐ.ടി.ഐയ്ക്കു സമീപം മദ്യ ലോറികൾ പാർക്കു ചെയ്യുന്നത് അപകടം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ഗൃഹനാഥൻ റോഡ് മുറിച്ചു കടക്കുമ്പോൾ ദേശീയപാത വഴി വന്ന വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. മദ്യ ലോറികൾ ദേശീയപാതയ്ക്കരുകിൽ പാർക്ക് ചെയ്തിരിക്കുന്നതിനാൽ റോഡ് മുറിച്ചു കടന്ന ആളെ കണ്ടില്ലെന്നാണ് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞത്. ഇതുപോലെ നിരവധി അപകടങ്ങൾ ഇവിടെ നിത്യവും പതിവാണ്. കഴിഞ്ഞ മാസം ഒരു വിദ്യാർത്ഥിയും ഇതുപോലെ അപകടത്തിൽപ്പെട്ടിരുന്നു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

മദ്യ ഗോ‌ഡൗൺ സ്ഥിതിചെയ്യുന്നതിന് എതിർവശത്താണ് ഐ.ടി.ഐ. മദ്യം കയറ്റിവരുന്ന വാഹനങ്ങൾ ദേശീയപാതയ്ക്കിരുവശവും രണ്ടുംമൂന്നും വരികളായിട്ടാണ് പാർക്കുചെയ്യുന്നത്. മദ്യം ഇറക്കാൻ എത്തുന്ന ലോറി ഒരു ദിവസം പാർക്ക് ചെയ്യുന്നതിന് നിശ്ചിത ഫീസ് നൽകണം. എന്നാൽ ഈ തുക ഉദ്യോഗസ്ഥർ ലോറിക്ക് നൽകാതെ ആഴ്ചകൾ പാർക്ക് ചെയ്യിച്ച് പണം തട്ടുന്നതായും ആക്ഷേപമുയർന്നു.

ഗോഡൗണിന് സമീപത്തെ വാട്ടർ അതോറിട്ടി ഓഫീസിലേക്കുള്ള റോഡിലാണ് നഗരസഭ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.എന്നാൽ ഇവിടെ വാഹനങ്ങൾ പർക്കുചെയ്യുന്നതിനുള്ള സ്ഥലക്കുറവാണ് ദേശിയ പാതയോരത്തേയ്ക്ക് വാഹനങ്ങൾ പർക്കുചെയ്യാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുന്നത്.

മദ്യം നിറച്ച ലോറികൾ വൈദ്യുതി ലൈന് അടിയിലാണ് പാർക്കുചെയ്യുന്നത്. പലപ്പോഴും ലൈൻ മദ്യം മൂടിയിരിക്കുന്ന ടാർപ്പാളിനിൽ തട്ടിയാണ് കിടക്കുന്നത്. അബന്ധ വശാൽ ഇതിൽ തീപിടിച്ചാൽ ലോറിക്കണക്കിന് മദ്യം കത്തി പൊട്ടിത്തെറിച്ച് ഒരു പ്രദേശം തന്നെ ഇല്ലാതാവുമെന്ന ഭീതിയിലാണ് ജനം.

ദേശിയപാതയിൽ ആറ്റിങ്ങൽ മേഖല പൊതുവേ ഗതാഗതക്കുരുക്കിന്റെ കേന്ദ്രമാണ്. ഇതിന് ആക്കംകൂട്ടുകയാണ് ഇവിടുത്തെ അനധികൃത പാർക്കിംഗ്. ഈ അനധിക‌ൃതപാർക്കിംഗിനും നികുതിപിരിക്കുന്നുണ്ട് എന്നതാണ് തമാശ. അടുത്തകാലങ്ങളിൽ ഐ.ടി.ഐയ്ക്കു സമീപം അടിയ്കടിയുണ്ടാകുന്ന അപകടങ്ങൾക്കുകാരണം ലോറികളുടെ അനധികൃതപാർക്കിംഗാണെന്നു മനസ്സിലാക്കിയ ആർ.റ്റി.ഒ ഉദ്യോഗസ്ഥർ ഇവിടെനിന്നും ലോറികൾ മാറ്റിപാർക്കുചെയ്യുവാൻ ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവിനെ കാറ്റിൽപറത്തി വീണ്ടും ലോറികളുടെപാർക്കിംഗ് ഇവിടെത്തന്നെ നടക്കുകയാണ്.

ലോറി ജീവനക്കാർ ലോറിയ്ക്കടിയിലാണ് ഭക്ഷണം പാചകംചെയ്യുന്നതും കിടന്നുറങ്ങുന്നതും. കൂടാതെ പ്രാഥമികക‌ൃത്യങ്ങൾ നിർവഹിക്കുന്നത് സമീപത്തെ പറമ്പുകളിലും. ഇത് സമീപവാസികൾക്ക് ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.

ഈ കാരണങ്ങൾ കാണിച്ച് നഗരസഭയ്ക് നാട്ടുകാർ പരാതികൾ നൽകിയെങ്കിലും നഗരസഭ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്.