kerala-prison

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് ആഹാരകാര്യത്തിൽ ഇനി കുശാൽ. തടവുകാർക്ക് സ്വന്തം ഇഷ്ടപ്രകാരം ആഹാരം എടുത്ത് കഴിക്കാവുന്ന ബുഫെ സിസ്റ്രം ജയിലുകളിൽ നടപ്പിലാക്കുന്നു. സെൻട്രൽ ജയിലുകളുൾപ്പെടെ എല്ലാ ജയിലുകളിലും മൂന്നുനേരവുമുള്ള ഭക്ഷണത്തിലും ബുഫെ സമ്പ്രദായം ഈമാസം നടപ്പാകും. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗാണ് പദ്ധതി നടപ്പാക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്.

ജയിലുകളിൽ ആഹാര സാധനങ്ങൾ പാഴാക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോരുത്തരും അവർക്കാവശ്യമായ ആഹാരം എടുത്ത് കഴിക്കുമ്പോൾ പാഴാക്കുന്നത് തടയാൻ കഴിയുമെന്നാണ് ജയിലുദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ഒരു തടവുകാരന് രണ്ടു നേരത്തിലും കൂടി 450 ഗ്രാം ചോറാണ് നൽകുന്നത്. ഏതാണ്ട് അരകിലോയോളം അരിയുടെ ചോറ് ഒരാൾക്ക് കഴിക്കാവുന്നതിലും അധികമാണ്. മിക്ക ജയിലുകളിലും ക്വിന്റൽ കണക്കിന് ചോറ് മാലിന്യക്കൂനയിൽ ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ബുഫെ സമ്പ്രദായം ആവിഷ്കരിക്കാൻ ആലോചിച്ചത്.

പരീക്ഷണാടിസ്ഥാനത്തിൽ 220 തടവുകാരുള്ള ഒരു ജയിലിൽ ചോറ് ബുഫെ സമ്പ്രദായത്തിലാക്കിയപ്പോൾ 600 കിലോ അരിയാണ് ഒരുമാസം ലാഭിക്കാൻ കഴിഞ്ഞത്. സെൻട്രൽ ജയിലുകളിലെയും മറ്റും കണക്കെടുത്താൽ ഒരു ദിവസം തന്നെ ഒരു ക്വിന്റലോളം അരി ലാഭിക്കാൻ കഴിഞ്ഞേക്കും.

തടവുകാരിൽ ഏതാണ്ട് 75 ശതമാനം പേരും അമിത ആഹാരികളല്ല. അതേസമയം, ആഹാരം പാഴാക്കുന്നത് തടയാൻ ഭക്ഷണത്തിന്റെ അളവ് വെട്ടിക്കുറച്ചാൽ അത് തടവുകാരുടെ പരാതിക്ക് ഇടയാക്കും. ഇതൊഴിവാക്കാനാണ് ബുഫെ ഏർപ്പെടുത്തുന്നത്. എന്നുകരുതി മട്ടനും ചിക്കനും മീനുമൊന്നും വാരിവലിച്ച് കഴിക്കാമെന്നാരും മോഹിക്കേണ്ട. ഓരോ തടവുകാർക്കും നിശ്ചിത അളവനുസരിച്ച് കട്ട് ചെയ്ത പീസും അതിന്റെ മസാലയുമേ എടുക്കാനാകൂ. ഭക്ഷണം നൽകുമ്പോൾ പതിവുപോലെ ജയിൽ ഉദ്യോഗസ്ഥർ നിരീക്ഷകരായുണ്ടാകും. പ്രഭാതഭക്ഷണമായ ചപ്പാത്തി, ഉപ്പുമാവ്, ഇഡ്ഡലി,ദോശ എന്നിവയും ഇനി ബുഫെ പ്രകാരമാകും.

മെനു

ആഴ്ചയിൽ മൂന്നുദിവസം രാവിലെ ഉപ്പുമാവും പഴവും

മൂന്ന് ദിവസം ചപ്പാത്തിയും കടലക്കറിയും

ഞായറാഴ്ച ഇഡ്ഡലി/ ദോശ, സാമ്പാർ

ഉച്ചയ്ക്കും രാത്രിയുമായി 450 ഗ്രാം അരിയുടെ ചോറ്

ആഴ്ചയിൽ മൂന്ന് ദിവസം മീൻ

ശനിയാഴ്ച മട്ടൻ/ചിക്കൻ

രാത്രി ചോറിനൊപ്പം കപ്പയും തോരനും രസവും

വിശേഷ ദിവസങ്ങളിൽ സദ്യ, ബിരിയാണി, ഫ്രൈഡ് റൈസ് തുടങ്ങിയവ