തിരുവനന്തപുരം: സർക്കാരുമായും മുഖ്യമന്ത്രിയുമായുള്ള തന്റെ തർക്കം വ്യക്തിപരമല്ലെന്നും ഭരണഘടനയും ചട്ടവും ലംഘിച്ചുള്ള സർക്കാർ നടപടികളിൽ കാഴ്ചക്കാരനായി നിൽക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇന്നലെ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം വാർത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ നിലപാടുകൾ ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലും നടപടിച്ചട്ടത്തിലും പറയുന്നുണ്ട്. ഏത് ഭരണാധികാരിയും ഭരണഘടനയും നിയമവും ചട്ടവുമൊക്കെ അനുസരിക്കണം. ഇത് ലംഘിച്ചുള്ള നടപടികൾ തുടരുമ്പോൾ നോക്കിനിൽക്കില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ താൻ നിറവേറ്റും. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ അത് ഗവർണറെ അറിയിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ചട്ടലംഘനമുണ്ടായി. ഭരണഘടനയുടെ 166ാം വകുപ്പിലെ മൂന്നാം ഉപവകുപ്പനുസരിച്ചാണ് കാര്യനിർവ്വഹണ ചട്ടമുണ്ടാക്കിയിരിക്കുന്നത്. സർക്കാർ ഒരുത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി തേടിയിരിക്കണമെന്ന് അതിലുണ്ട്. ഇക്കാര്യം നിർബന്ധമാണെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. കോടതിയിൽ പോകാൻ അനുമതി വേണ്ടെന്ന് പറയുന്നവർ അക്കാര്യം നിയമത്തിന്റെ പിൻബലത്തോടെ ബോദ്ധ്യപ്പെടുത്തണം.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് പല അഭിപ്രായങ്ങളും പറയാമെന്നായിരുന്നു മറുപടി. എന്നാൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ഭരണാധിപന്മാർക്ക് മുന്നിൽ ഭരണഘടനയും ചട്ടവുമൊക്കെയുണ്ട്. കോഴിക്കോട്ടെ സാഹിത്യോത്സവത്തിൽ നിന്ന് പിന്മാറിയതിനെപ്പറ്റി ചോദിച്ചപ്പോൾ, ആ പരിപാടി താൻ റദ്ദാക്കിയതല്ലെന്നും സംഘാടകർ അറിയിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയതെന്നും ഗവർണർ വ്യക്തമാക്കി.