തിരുവനന്തപുരം: എയർപോർട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി തയ്യാറാക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് ഫണ്ടിൽ നിന്ന് പണം കണ്ടെത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തിരുവനന്തപുരം റോഡ് ഡെവലപ്പ്‌മെന്റ് കമ്പനി (ടി.ആർ.ഡി.എൽ) യോഗത്തിൽ തീരുമാനമായി. വാർഷിക അറ്റകുറ്റപ്പണികൾക്ക് രണ്ട് മുതൽ രണ്ടരക്കോടി രൂപവരെയാണ് ചെലവ് കണക്കാക്കുന്നത്. ഈ തുക സ്‌പോൺസർമാർ വഴിയും പരസ്യങ്ങൾ വഴിയും കണ്ടെത്തും. ശംഖുംമുഖം ഭാഗത്ത് തകർന്ന ഭാഗം ശരിയാക്കാൻ അഞ്ചു കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടുത്ത മാസം തുടങ്ങും. യോഗത്തിൽ പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. സിങ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു.