രാജസ്ഥാന് ഇന്നിംഗ്സ് വിജയം,
ശുഭം ശർമ്മയ്ക്ക് 11 വിക്കറ്റുകൾ
തുമ്പ : രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 96 റൺസിനും തോറ്റ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി.
തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 92 റൺസിന് പുറത്തായിരുന്ന കേരളം രണ്ടാം ഇന്നിംഗ്സിൽ അതിലും മോശമായി. 82 റൺസിനാണ് ആതിഥേയർ ആൾ ഔട്ടായത്. രണ്ട് ദിവസം പൂർത്തിയാകും മുമ്പാണ് രാജസ്ഥാൻ വിജയം ആഘോഷിച്ചത്.
ഞായറാഴ്ച ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശുഭം ശർമ്മയാണ് തകർത്തുകളഞ്ഞത്. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ രാജസ്ഥാൻ ആദ്യ ദിനം കളി നിറുത്തുമ്പോൾ 173/4 എന്ന നിലയിലായിരുന്നു. ഇന്നലെ രാവിലെ 268 റൺസിൽ രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. കേരളത്തിനായി ജലജ് സക്സേന ഏഴ് വിക്കറ്റ് വീഴ്ത്തി.
178 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം വീണ്ടും ശുഭം ശർമ്മയുടെ ഇടം കൈയൻ സ്പിന്നിന് മുന്നിൽ ഇടറി വീഴുകയായിരുന്നു. 48 റൺസ് വഴങ്ങി ആറ് വിക്കറ്റാണ് ശുഭം വീഴ്ത്തിയത്. ക്യാപ്ടൻ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറൽ. വിഷ്ണു വിനോദ് (11), സൽമാൻ നിസാർ (13), ജലജ് സക്സേന (14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
രണ്ട് ഇന്നിംഗ്സുമായി 11 വിക്കറ്റുകൾ വീഴ്ത്തിയ ശുഭം ശർമ്മയാണ് മാൻ ഒഫ് ദ മാച്ച്.
ഗോകുലത്തിന് തിരിച്ചടി
പഞ്ചാബ് എഫ്.സി. 3-1ന് ഗോകുലത്തെ തോൽപ്പിച്ചു
ലുധിയാന : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്.സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ് ഗോകുലം എഫ്.സി. കേരള.
പഞ്ചാബിന്റെ തട്ടകമായ ഗുരുനാനാക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 45-ാം മിനിട്ടിൽ സെർജിയാ ബാർബോസയിലൂടെ ആതിഥേയർ ആദ്യം സ്കോർ ചെയ്തു. 52-ാം മിനിട്ടിൽ ഹെൻറി കിസേക്ക ഗോകുലത്തെ സമനിലയിൽ എത്തിച്ചതാണ്. എന്നാൽ, 64, 90 മിനിട്ടുകളിലായി ദിപാന്ദ നേടിയ ഇരട്ട ഗോളുകൾ പഞ്ചാബിന് വിജയം നൽകി.
ഈ തോൽവിയോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റായ ഗോകുലം അഞ്ചാമതേക്ക് താഴ്ന്നു. ഒൻപത് കളികളിൽ നിന്ന് 14 പോയിന്റുമായി പഞ്ചാബ് രണ്ടാമതേക്ക് ഉയർന്നു. 17 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാമത്.