തിരുവനന്തപുരം: കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള നീക്കങ്ങൾ ആശങ്കാജനകമാണെന്ന് ഏകലവ്യാശ്രമത്തിൽ ചേർന്ന ആത്മീയ, സാംസ്‌കാരിക, സാമൂഹ്യ നേതാക്കളുടെ ഉന്നതതല യോഗം ചൂണ്ടിക്കാട്ടി. മതപരമായ വേർതിരിവ് സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മതസംഘടനകളും രാഷ്ട്രീയ നേതാക്കളും വിട്ടുനിൽക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ അദ്ധ്യക്ഷനായി. ഗാന്ധി സ്‌മാരക നിധി മുൻ ചെയർമാൻ ഗോപിനാഥൻ നായർ, പാളയം ഇമാം സുഹൈബ് മൗലവി, മണക്കാട് പള്ളി ഇമാം എച്ച്.എ അബ്ദുൾ ഗഫാർ മൗലവി, കെ. രാമൻപിള്ള, ഡോ.സി. ജോസഫ്, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാച്ചല്ലൂർ അബ്ദുൾ സലാം മൗലവി, ഓർത്തഡോക്‌സ് സഭാ പ്രതിനിധി ഫാ. വർ‌ഗീസ് കാവന്തറ, എസ്. ഹരീന്ദ്രനാഥ്, ആർട്ട് ഒഫ് ലിവിംഗ് പ്രതിനിധി പ്രശാന്ത്, ഡോ. കെ.ഡി. അജയകുമാർ, ഷഹീർ മൗലവി, ഇ.എം. നജീബ്, നിംസ് എം.ഡി ഡോ. ഫൈസൽഖാൻ, മുഹമ്മദ് റാസി ബക്കാവ്, ജേക്കബ് പുളിക്കൻ, അഡ്വ. കരീം, ഉബൈസ് സൈനുലാബ്ദ്ദീൻ, പ്രവാസിബന്ധു അഹമ്മദ്, സരസ്വതി അമ്മ, മുജീബ് റഹ്മാൻ, സ്വാമി അനിൽ, ജയചന്ദ്രൻ, പീരുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.