cashew

കൊല്ലം: ആഫ്രിക്കയിൽ നിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 20 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ അനീഷ് ബാബുവിന് സഹായിയായി പ്രവർത്തിച്ചിരുന്നത് ഒരു സർക്കിൾ ഇൻസ്പെക്ടറാണെന്ന് ആരോപണം. തിരുവനന്തപുരത്ത് ജോലി നോക്കുന്ന സി.ഐയാണ് സഹായങ്ങൾ ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അനീഷ് ബാബു തട്ടിച്ചെടുത്ത കോടികൾ വിനിയോഗിച്ച് ചില സീരിയൽ നടിമാരുമായി അവിഹിത ബന്ധം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സമ്പാദ്യത്തിൽ നല്ലൊരു പങ്കും ഇത്തരം ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചിരുന്നത്. ഇടയ്ക്ക് വിദേശ യാത്രകൾക്കും പോകാറുണ്ട്. അടുത്ത സുഹൃത്തായ സർക്കിൾ ഇൻസ്പക്ടറെയും ഒപ്പം കൂട്ടും. കൊട്ടാരക്കരയിൽ സി.ഐയായി ജോലി ചെയ്യുമ്പോഴാണ് അനീഷ് ബാബുവുമായി ചങ്ങാത്തം തുടങ്ങിയത്. പിന്നീട് അത് വലിയ ബന്ധങ്ങളിലേക്ക് വഴിമാറി.

പൊലീസ് കേസുകൾ ഉണ്ടാകുമ്പോഴൊക്കെ സി.ഐയുടെ സഹായം അനീഷിന് ലഭിച്ചിരുന്നു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ നിലയ്ക്ക് സി.ഐയുടെ പങ്കും അന്വേഷിക്കുമെന്നാണ് വിവരം. കൊട്ടാരക്കര അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയായ അമ്പലക്കര വാഴവിള വീട്ടിൽ അനീഷ് ബാബുവിനെതിരെ (29) ഇപ്പോൾ കൂടുതൽ പരാതിക്കാർ രംഗത്ത് വന്നിട്ടുണ്ട്. 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. ഈ തുകയൊക്കെ ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന്റെ വിവരങ്ങൾ തേടുകയാണ് ക്രൈം ബ്രാഞ്ച് സംഘം.

അഞ്ചൽ റോയൽ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലായിരുന്നു ഇന്നലെ അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 14.37 കോടി രൂപയാണ് കുഞ്ഞുമോന്റെ പക്കൽ നിന്ന് ഇയാൾ വാങ്ങിയിരുന്നത്. ആദിച്ചനല്ലൂർ സ്വദേശി ഫെർണാണ്ടസിന്റെ പക്കൽ നിന്ന് 4.48 കോടി രൂപയും ആഫ്രിക്കൻ സ്വദേശി മൈക്കിളിൽ നിന്ന് 76 ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിയായ മറ്റൊരു വ്യവസായിയിൽ നിന്ന് 15 കോടി രൂപ തട്ടിച്ചതിന്റെ പരാതി ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.

നേരത്തെ കൊല്ലത്തെ പ്രമുഖ വ്യവസായിയിൽ നിന്ന് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് 40 ദിവസം ജയിലിൽ കിടന്നിട്ടുള്ള അനീഷ് ജയിലിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും കൂടുതൽ തട്ടിപ്പ് രംഗത്തേക്ക് കടക്കുകയായിരുന്നു. ടാൻസാനിയയിലെ ഐ.ആൻഡ് എം ബാങ്കിൽ 40.22 ലക്ഷം ഡോളർ അനീഷിന്റെ പേരിലുണ്ടെന്ന സിഫ്ട് രേഖ കാട്ടിയായിരുന്നു തട്ടിപ്പ്. എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസിന്റെ 1.60 കോടി രൂപയുടെ ചെക്ക്, ഇൻഡ്സ് ഇൻഡ് ബാങ്കിന്റെ രേഖകൾ, കോടികളുടെ ബാങ്ക് ഇടപാടുകൾ സൂചിപ്പിക്കുന്ന എസ്.എം.എസ് സന്ദേശങ്ങൾ, കപ്പൽ ഏജൻസിയുടെ കത്ത് എന്നിവയെല്ലാം വ്യാജമായി തയ്യാറാക്കി ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അനീഷ് ബാബുവിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. സഹായിയായി പ്രവർത്തിച്ചിരുന്ന സി.ഐയുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

എയർപോർട്ടിലും സി.ഐ ഒപ്പം

കൊല്ലത്തെ വ്യവസായിയിൽ നിന്ന് മുൻപ് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അനീഷ് ബാബു എയർപോർട്ടിൽ നിന്ന് പിടിയിലാകുമ്പോൾ സി.ഐയും ഒപ്പമുണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസാണ് അന്ന് കേസ് അന്വേഷിച്ചത്. സി.ഐ മഞ്‌ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം എയർപോർട്ടിൽ നിന്നാണ് അനീഷ് ബാബുവിനെ അന്ന് അറസ്റ്റ് ചെയ്തത്. സുനിലിനൊപ്പം ഉല്ലാസ സവാരിക്ക് പോയപ്പോഴായിരുന്നു അറസ്റ്റ്.