വെഞ്ഞാറമൂട് : നെല്ലനാട് മാണിക്കൽ പഞ്ചായത്തുകളുടെ അതിർത്തിയായ തൈക്കാട് ജംഗ്ഷനിൽ നിന്നും കോട്ടറവീട് ക്ഷേത്രത്തിലേക്കും കൂത്തുപറമ്പ് പ്രദേശത്തേക്കും ഉള്ള പ്രധാന പാത കാട് വളർന്നതുമൂലം കാൽനടയാത്രപോലും ബുദ്ധിമുട്ടുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.
മൂന്ന് മീറ്ററോളം വീതിയുള്ള ഈ പാതയിൽ ഇരുവശവും കാട്ടുചെടികൾ വളർന്നതുമൂലം വിഷ പാമ്പുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർ പകൽ സമയങ്ങളിൽപ്പോലും ഇതുവഴി നടക്കാൻ ഭയപ്പെടുന്നു. രാത്രികാലങ്ങളിൽ ഈ പ്രദേശം മദ്യപാനികളുടെ താവളമാണ്.
നടവഴിക്ക് സമാന്തരമായി ഒഴുകുന്ന തോട്ടിൽ പ്ളാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതുമൂലം അന്തരീക്ഷ മലിനീകരണവും പകർച്ചവ്യാധികളും ഉണ്ടാകുമെന്നും നാട്ടുകാർ പറയുമ്പോഴും പഞ്ചായത്ത് അധികാരികൾ ഇതൊന്നും കണ്ടില്ല എന്നു നടിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.
രൂക്ഷമായ ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഈ വേനൽക്കാലത്ത് തോട് മാലിന്യ വിമുക്തമാക്കുകയും നടവഴി കോൺക്രീറ്റ് ചെയ്ത് വാഹന ഗതാഗത യോഗ്യമാക്കണമെന്നും ബി.ജെ.പി. മണ്ഡലം സെക്രട്ടറി വെഞ്ഞാറമൂട് ബീന, സാമൂഹ്യപ്രവർത്തകൻ തൈക്കാട് ശെൽവകുമാർ എന്നിവർ ആവശ്യപ്പെട്ടു.