മലയിൻകീഴ്: വീട് ഈടുനൽകി വായ്‌പയെടുത്ത ശേഷം 4 ലക്ഷം രൂപയ്‌ക്ക് അതേ വീട് ഒറ്റിക്ക് നൽകി കബളിപ്പിച്ചതായി പരാതി. ആറ്റുകാൽ ഐരാണിമുട്ടം സ്വദേശിനി ടി. രമയാണ് മലയിൻകീഴ് പൊലീസിൽ പരാതി നൽകിയത്. 2018 സെപ്തംബറിലാണ് മലയിൻകീഴ് ഇരട്ടക്കലുങ്ക് കോളച്ചിറയിലുള്ള വിനോദിന്റെ വക വീട് മൂന്ന് വർഷത്തേക്ക് രമ ഒറ്റിക്ക് വാങ്ങിയത്. എന്നാൽ ഈ വീടിന്റെ ആധാരം പണയപ്പെടുത്തി ആന്ധ്രാബാങ്കിൽ നിന്നു വിനോദ് 18 ലക്ഷം രൂപ വായ്‌പയെടുത്തിരുന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്‌തി ചെയ്യാൻ കഴിഞ്ഞ ദിവസമെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ഇവർ അറിഞ്ഞത്. വിനോദിനെതിരെ നൽകിയ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. രമയും ഭർത്താവ് ശ്രീകണ്ഠനും മകനുമാണ് ഈ വീട്ടിൽ കഴിയുന്നത്.