governer
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡിൽ ദേശീയ പതാക ഉയർത്തി വിവിധ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കുവാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി പത്‌നി രേഷ്മ ആരിഫും മുഖ്യമന്ത്രി പിണറായി വിജയൻ പത്നി കമലാ വിജയൻ,കൊച്ചുമകൻ ഇഷാൻ എന്നിവരോടൊപ്പം

തിരുവനന്തപുരം: കേരളത്തിന് അംഗീകാരം നേടിത്തരുന്നതിൽ സംസ്ഥാന സർക്കാർ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നും ലിംഗ സമത്വത്തിലും ക്ഷേമത്തിലും കേരളം രാജ്യത്തിനു തന്നെ മാതൃകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ ഗവർണർ എടുത്തു പറഞ്ഞു.

യു.എന്നിന്റെയും നീതി ആയോഗിന്റെയും സുസ്ഥിര വികസന സൂചികയിലും കേരളം മുമ്പിലാണ്. നീതി ആയോഗിന്റെ ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെയും സൂചികകളിൽ ഒന്നാമതാണ്. ഇവയെല്ലാം കേരളത്തിന്റെ പുരോഗതിക്ക് ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ നേട്ടങ്ങളുടെ കരുത്ത് അനുഭവിച്ചറിഞ്ഞത് കഴിഞ്ഞ രണ്ടു തവണയുണ്ടായ പ്രളയ ദുരന്ത വേളകളിലാണ്. അവയെല്ലാം കേരള സമൂഹം ഒറ്റക്കെട്ടായി തരണം ചെയ്തു. ദുരന്തങ്ങളിൽ നഷ്ടപ്പെട്ട പുരോഗതിയും പ്രതാപവും തിരികെ നേടാൻ റീബിൽഡ് കേരള പദ്ധതി ജനങ്ങളെ സഹായിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും കേരളം മുന്നോട്ടാണ്. മസാല ബോണ്ട്, കേരളാ ബാങ്ക് തുടങ്ങി നൂതനമായ പദ്ധതികളിലൂടെ കേരളം ഇതിനെ തരണം ചെയ്യുന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് വേണ്ട ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ ഇവയൊന്നും കേരളത്തിന് തടസമായിട്ടില്ലെന്ന് ഗവർണർ പറഞ്ഞു.
ഇന്ത്യ ആഗോള നിക്ഷേപ കേന്ദ്രമായി ഉയരുന്ന വേളയിൽ കേരളം വ്യവസായികൾക്ക് ഉദാര വ്യവസ്ഥകളാണ് നടപ്പാക്കുന്നത്. ഇത് കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചു. കേരളത്തിന്റെ ഇലക്ട്രിക് വാഹന നയം റിന്യുവബിൾ എനർജി സ്റ്റാർട്ട് അപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നു. ഐ. ടി മേഖലയിലെ വർദ്ധിച്ചുവരുന്ന നിക്ഷേപം കൂടുതൽ തൊഴിൽ ഉറപ്പുവരുത്തുന്നു. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടവും ഇ-ഹെൽത്ത് പദ്ധതിയും പ്രത്യേക പരാമർശം അർഹിക്കുന്നതായും ഗവർണർ പറഞ്ഞു.