കിളിമാനൂർ: തിരക്കേറിയ കിളിമാനൂർ ജംഗ്ഷനിലെ വഴിവിളക്കുകൾ മിഴിയടച്ചതോടെ നഗരം ഇരുട്ടിലാണ്ടു. ആകെ ആശ്വാസം വഴിവക്കിലെ കടകളിലെ വിളക്കുകളാണ് അവ 9മണിയോടെ അണയും, പിന്നെ എങ്ങും കുറ്റാകുറ്റിരുട്ടാണ്. യാത്രക്കാർ സന്ധിക്കുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ പ്രവർത്തിക്കുന്ന ഇവിടെ രാത്രി വഴിവിളക്കില്ലാത്തത് രാത്രിയെത്തുന്ന യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

സംസ്ഥാന പാതയും, ദേശീയ പാതയുമായി ബന്ധിക്കുന്ന ആലംകോട് റോഡ് സന്ധിക്കുന്ന കിളിമാനൂർ ജംഗ്ഷനിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാതെ വന്നതോടെ രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ സാമൂഹിക വിരുദ്ധരുടെ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. ഇട റോഡുകളിൽ തെരുവ് വിളക്കുകൾ അണഞ്ഞതോടെ മാലിന്യ നിക്ഷേപവും രൂക്ഷമാണ്.

കൂടാതെ സാമൂഹിക വിരുദ്ധരുടെ ശല്യം നേരിടേണ്ടി വരുന്നതായി ആക്ഷേപമുണ്ട്. കൊടും ചൂടിൽ മാളം വിട്ടിറങ്ങുന്ന ഇഴജന്തുക്കളും വഴിയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. ടൗണിൽ മങ്കാട്- ശില്പാ റോഡിൽ മുഴുവൻ തെരുവ് വിളക്കുകളും കത്താതെ കിടക്കുകയാണ്.

എന്നാൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് അതികൃതർക്ക് യാതൊരു താല്പര്യവും ഇല്ലത്രെ.കെ.എസ്.ടി.പി.യുടെ നേതൃത്വത്തിലും തെരുവ് വിളക്കുകൾ സംസ്ഥാന പാതയിൽ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇവ പ്രകാശിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കനത്ത അനാസ്ഥ

ഏഴ് ലക്ഷത്തിലേറെ രൂപ ചെലവിട്ട് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും ഒരു മാസത്തോളമായി പ്രവർത്തന രഹിതമാണ്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ടൗണിൽ ആകെ വർഷങ്ങൾക്ക് മുമ്പ് തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇവയൊക്കെ കഴിഞ്ഞ കുറെ കാലമായി കത്തുന്നില്ല. ടൗണിൽ വഴിവിളക്കില്ലാത്തത് സംബന്ധിച്ച് നാട്ടുകാരും, ടാക്സി ഡ്രൈവർമാരുമൊക്കെ പലവട്ടം അധികൃതർക്ക് പരാതി നൽകിയിരുന്നു. കിളിമാനൂർ ടൗണിനൊപ്പം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി സ്ഥാപിച്ചിട്ടുള്ള ട്യൂബ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും മാസങ്ങളായി പ്രകാശിക്കാതെ കിടക്കുകയാണ്.

മാലിന്യ നിക്ഷേപം രൂക്ഷം

തെരുവു വിളക്കുകൾ തെളിയാതായതോടെ മേഖലയിൽ മാലിന്യ നിക്ഷേപവും രൂക്ഷമായി.ചെങ്കിക്കുന്ന് ,ചൂട്ടയിൽ ഇടറോഡുകൾ, പുതിയ കാവും പരിസരവും, കിളിമാനൂർ ഊമൺ പള്ളിക്കരയും സമീപ പ്രദേശങ്ങളും, പാപ്പാല തുടങ്ങിയ മേഖലകളിലെല്ലാം മാലിന്യ നിക്ഷേപം രൂക്ഷമായിരിക്കുകയാണ്.

കിളിമാനൂർ ടൗൺ ഉൾപ്പെടെ പഴയകുന്നുമ്മൽ പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. കിളിമാനൂർ ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് കത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.

--കെ.രാജേന്ദ്രൻ, പഴയകുന്നുമ്മൽ

പഞ്ചായത്ത് വൈസ് പ്രസിഡന്റ്

തെരുവ് വിളക്ക് വേണ്ടത്...17 വാർഡുകളിൽ

 പ്രതിമാസം പഞ്ചായത്ത് നൽകുന്ന ഇലക്ട്രിസിറ്റി ബില്ല്...

3. 5 ലക്ഷം