pinarayi-vijayan

തിരുവനന്തപുരം: ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം കുടുംബസമേതം മനുഷ്യമഹാശൃംഖലയിൽ കണ്ണിചേർന്നശേഷം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജാതി ഭേദവും മതേദ്വേഷവും ഇല്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന നാടിന് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന അനീതി അംഗീകരിക്കാൻ കഴിയില്ല. പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. മതം നോക്കി പൗരത്വം നിർണയിക്കുന്ന കാടൻ നിയമത്തിന് ലോകമാകെ എതിരാണ്. ഭരണാധികാരികൾ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കി. ഐക്യരാഷ്ട്ര സഭപോലും വിയോജിപ്പ് രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, പണ്ഡിതന്മാർ തുടങ്ങി എല്ലാവരും തെരുവിലിറങ്ങി. കാലാസാഹിത്യ രംഗങ്ങളിലും ചലച്ചിത്രലോകത്തും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നുവന്നു. സാധാരണഗതിയിൽ പൊതുവെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാത്ത സെലിബ്രേറ്റികൾപോലും രംഗത്തുവന്നു.
കേരളത്തിലെ വിവിധ ജില്ലകളെടുത്ത് പരിശോധിച്ചാൽ ദശ ലക്ഷങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിവിധ പ്രക്ഷോഭങ്ങളിൽ പങ്കാളികളായത്. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയുള്ള കടുത്ത പ്രതിഷേധം കേരളത്തനിമയുടേതുകൂടിയാണ്. ഈ പ്രക്ഷോഭങ്ങളിൽ ഏറ്റവും ഉയർന്നുനിൽക്കുന്നതാണ് മനുഷ്യമഹാശൃംഖല. എൽ.ഡി.എഫ് ആഹ്വാനം ചെയ്തതാണെങ്കിലും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം പൂർണമനസോടെ ഒഴുകിയെത്തുകയായിരുന്നു. നാടിന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്താനും മതനിരപേക്ഷത തകർക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ പേരാട്ടം ശക്തമായി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.